
ടി20 ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ടി20 ലോകകപ്പ് ഫൈനൽ വിജയിച്ചതിന് തൊട്ടു പിന്നാലെയാണ് രോഹിത് ശർമ്മയുടെ പടിയിറക്കം. നേരത്തെ ടീമിലെ മറ്റൊരു സീനിയർ താരമായ വിരാട് കോഹ്‍ലിയും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
ഫൈനല്‍ തന്റെ അവസാന മത്സരമായിരുന്നെന്നും വളരെ ആസ്വദിച്ചാണ് ടി20 മത്സരങ്ങള്‍ കളിച്ചതെന്നും രോഹിത് വ്യക്തമാക്കി. അന്താരാഷ്ട്ര ടി20-യോട് വിടപറയാന്‍ ഇതിലും മികച്ച സമയമില്ല. അതിന്റെ എല്ലാ നിമിഷങ്ങളും ആസ്വദിച്ചു. ആഗ്രഹിച്ച കപ്പ് നേടിയെന്നും രോഹിത് പറഞ്ഞു. അതേസമയം ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ തുടരുമെന്നും രോഹിത് അറിയിച്ചു.
വിരാട് കോലിയും രോഹിത് ശര്‍മയും ഒരുമിച്ച് ടി20 ലോകകപ്പ് നേടുന്നത് ഇതാദ്യമാണ്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഒരു ഐസിസി ട്രോഫി നേടുന്നതും ഇതാദ്യം. മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ കോഹ്‍ലിയാണ് കളിയിലെ താരം. കോഹ്‍ലി ഫൈനലിലെ താരമായപ്പോള്‍ എട്ട് മത്സരങ്ങളില്‍നിന്ന് മികച്ച ഇക്കോണമിയോടെ 15 വിക്കറ്റുകള്‍ പിഴുത ബുംറ ടൂര്‍ണമെന്റിലെ താരമായി. ഫൈനലില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 176 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് നിശ്ചിത ഓവറില്‍ 169ല്‍ അവസാനിച്ചു.