

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ഐടി മന്ത്രാലയം ഡിസംബർ 29ന് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് അവരുടെ ഉള്ളടക്കം പരിശോധിക്കാനും, നിയമവിരുദ്ധവും അശ്ലീലവുമായ ഉള്ളടക്കത്തിനെതിരെ ശക്തമായ നടപടിയെടുക്കാനും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾക്കെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് ഐടി മന്ത്രാലയത്തിൻ്റെ നടപടി. ഒരു വ്യക്തിയെ ലൈംഗികമായി ചിത്രീകരിക്കുന്ന ഉള്ളടക്കത്തെക്കുറിച്ച് പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ നടപടിയെടുക്കേണ്ടത് നിർബന്ധമാണെന്നും ഉത്തരവിൽ പറയുന്നു.
2021 ലെ ഐടി റൂൾസ് അനുസരിച്ച് ഉപയോക്താക്കൾ പോർണോഗ്രാഫിക്, പീഡോഫിലിക് കണ്ടൻ്റുകളോ മറ്റേതെങ്കിലും തരത്തിൽ കുട്ടികൾക്ക് ദോഷമായ കണ്ടൻ്റുകളോ പോസ്റ്റു ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കോടതി ഉത്തരവോ സർക്കാർ അറിയിപ്പോ ലഭിച്ചാലുടൻ നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യുകയോ അതിലേക്കുള്ള ആക്‌സസ് കട്ട് ചെയ്യുകയോ ചെയ്യണമെന്നും ചെയ്യണമെന്നും ഉത്തരവിലുണ്ട്.