ഗ്രോക് AI 'ബിക്കിനി ട്രെന്‍റ്' അതിരുവിടുന്നു; എക്സ് മുതലാളി മസ്കിന് അത് വിഷയമേ അല്ല !

ഗ്രോക് AI യിലെ പുതിയ ബിക്കിന ട്രെന്‍റ് സ്വകാര്യതയുടെ കടുത്ത ലംഘനമാണെന്നും, സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ അതിക്രമമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
Elon Musk Grok AI floods X with sexualized photos
Elon Musk Grok AI floods X with sexualized photos of women and minorsNews Malayalam
Published on
Updated on

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വലിയ വിമര്‍ശനമാണ് സമീപ ദിവസങ്ങളില്‍നേരിടുന്നത്. ഇത്തവണ വിവാദത്തിന്റെ കേന്ദ്രത്തിൽ എക്സിന്‍റെ എഐ വിഭാഗം എക്സ് എഐ വികസിപ്പിച്ച ഗ്രോക് AI എന്ന എഐ ചാറ്റ്ബോട്ടാണ്. സാധാരണ ഫോട്ടോകളെ പ്രത്യേകിച്ച് സ്ത്രീകളുടെ സോഷ്യൽ മീഡിയ ചിത്രങ്ങളെ അവരുടെ സമ്മതമില്ലാതെ ബിക്കിനി അല്ലെങ്കിൽ അര്‍ദ്ധനഗ്ന ഡീപ്പ് ഫേക്ക് ചിത്രങ്ങളാക്കി മാറ്റുന്ന ഒരു ട്രെൻഡ് കഴിഞ്ഞ ദിവസങ്ങളിൽ എക്സ് പ്ലാറ്റ്ഫോമിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഈ ട്രെൻഡ് സ്വകാര്യതയുടെ കടുത്ത ലംഘനമാണെന്നും, സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ അതിക്രമമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. സെലിബ്രിറ്റികളെയും രാഷ്ട്രീയ നേതാക്കളെയും സാധാരണ ഉപയോക്താക്കളെയും വരെ ബാധിക്കുന്ന ഈ പ്രവണത എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം എത്രമാത്രം അപകടകരമാകാമെന്നതിന്റെ തെളിവായി മാറുകയാണ് എന്നാണ് വിമര്‍ശനം ശക്തമാകുന്നത്.

എന്താണ് ഗ്രോക് AI?

2025 നവംബറിൽ പുറത്തിറക്കിയ ഗ്രോക് AI, നിലവിൽ Grok 4.1 പതിപ്പിലാണ് പ്രവർത്തിക്കുന്നത്. കോഡിംഗ്, ഇമേജ്–വീഡിയോ പ്രോസസ്സിംഗ്, റിയൽ ടൈം ഡാറ്റ ആക്‌സസ്, ക്രിയേറ്റീവ് റൈറ്റിംഗ് തുടങ്ങിയ മേഖലകളിൽ എക്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ എഐ സംവിധാനത്തിന് സാധിക്കും. 2026 ആദ്യ പാദത്തിൽ ഗ്രോക് 5 പുറത്തിറക്കുമെന്നും വിവരമുണ്ട്.

എന്നാൽ, മറ്റ് എഐ പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് ഗ്രോകില്‍ കുറഞ്ഞ കണ്ടന്‍റ് ഫിൽട്ടറുകളാണുള്ളത് എന്നതാണ് ഇപ്പോഴത്തെ വിവാദത്തിന്റെ പ്രധാന കാരണം. ഇതുവഴി ലൈംഗികമായി അശ്ലീലമായ ചിത്രങ്ങളും ഉള്ളടക്കങ്ങളും എക്സിന്‍റെ ഫീഡില്‍ തുറന്ന നിലയില്‍ എത്താന്‍ കാരണമാകുന്നു.

മസ്കിന്റെ സമീപനവും വിമർശനങ്ങളും

എക്സിന്‍റെ ഇപ്പോഴത്തെ ഉടമ കോടീശ്വരന്‍ ഇലോണ്‍ മസ്കാണ്. എന്നാല്‍ മസ്ക് നേരത്തെ തന്നെ അഭിപ്രായ സ്വതന്ത്ര്യത്തിന് കടിഞ്ഞാണില്ല എന്ന വാദക്കാരനാണ്. അതായത് മസ്ക് ഏറ്റെടുത്തതിന് പിന്നാലെ എക്സിന്‍റെ ഉള്ളടക്കത്തില്‍ വന്‍ മാറ്റം വന്നിട്ടുണ്ട്. ഗ്രോക്കിനെ മസ്ക് വിശേഷിപ്പിത്തുന്നത് “സ്വതന്ത്ര ചിന്തയ്ക്കും ഹാസ്യത്തിനും തുറന്ന എഐ” എന്നാണ് . നിയന്ത്രണങ്ങൾ കുറവായിരിക്കണമെന്നതാണ് തന്‍റെ തത്വമെന്നും, അതിലൂടെ മാത്രമേ സൃഷ്ടിപരമായ സ്വാതന്ത്ര്യം ഉറപ്പാക്കാനാകൂവെന്നും മസ്ക് ആവർത്തിച്ചു പറയുന്നു.

വിവാദത്തിനിടയിൽ മസ്ക് തന്നെ ഗ്രോക്ക് ഉപയോഗിച്ച് തന്റെ ബിക്കിനി ചിത്രം സൃഷ്ടിക്കുകയും “പെര്‍ഫെക്ട്” എന്ന കമന്റോടെ അത് പങ്കുവെക്കുകയും ചെയ്തത് പ്രതിഷേധങ്ങൾക്ക് കൂടുതൽ തീ കൊളുത്തി. ഒരു സിഇഒയുടെ ഈ സമീപനം വിഷയം ലഘൂകരിക്കുന്നതും, ഇരകളുടെ വേദന അവഗണിക്കുന്നതുമാണെന്ന് വിമർശകർ ആരോപിക്കുന്നു.

മസ്കിന്‍റെ മുന്‍നിലപാടുകളും രാഷ്ട്രീയ പ്രസ്താവനകളും എല്ലാം മൊത്തത്തില്‍ എടുമ്പോള്‍ ഇത്തരത്തില്‍ ഒരു നിലപാടും, ഒപ്പം ഇത്തരത്തില്‍ ഒരു പ്രൊഡക്ടും ആരും അത്ഭുതമായി കാണില്ല. എന്നാല്‍ വലിയ ധാര്‍മ്മിക പ്രശ്നങ്ങളിലേക്ക് ഈ നിലപാട് വഴിതെളിക്കും എന്നതാണ് സത്യം.

ഡീപ്ഫേക്ക്: യാഥാർഥ്യ ലോകത്തിലെ അപകടങ്ങൾ

ഡീപ്ഫേക്ക് സാങ്കേതികവിദ്യയുടെ അപകടങ്ങൾ പുതുമയല്ല. മുൻകാലങ്ങളിൽ വ്യാജ വീഡിയോകളും ചിത്രങ്ങളും ചോർന്നതിനെ തുടർന്ന് വ്യക്തികൾ ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. അടുത്തകാലത്ത് പോലും ഇത്തരം വീഡിയോകള്‍ മൂലം സംഭവിക്കുന്ന പ്രശ്നങ്ങള്‍ക്കെതിരെ സിനിമ താരങ്ങളും മറ്റും കോടതിയില്‍ പോലും പോയിട്ടുണ്ട്. ഇത്തരം പശ്ചാത്തലത്തിലാണ് ഗ്രോക് AI പോലുള്ള ടൂളുകളുടെ അനിയന്ത്രിത ഉപയോഗം ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ഈ വിവാദം “ഡിജിറ്റൽ സമ്മതം” (Digital Consent) എന്ന ആശയത്തെ വീണ്ടും ചർച്ചയിലേക്കെത്തിച്ചിട്ടുണ്ട്. യഥാർത്ഥ ലോകത്തിലെ സമ്മതത്തെ പോലെ തന്നെ, ഡിജിറ്റൽ ലോകത്തും വ്യക്തികളുടെ ചിത്രങ്ങളും ഡാറ്റയും ഉപയോഗിക്കാൻ വ്യക്തമായ നിയമരൂപരേഖ ആവശ്യമാണെന്നാണ് ആവശ്യം.

ചില രാജ്യങ്ങൾ ഡീപ്ഫേക്ക് ഉള്ളടക്കങ്ങൾക്കെതിരെ കർശന നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും, ആഗോളതലത്തിൽ ഏകീകൃത നിയന്ത്രണങ്ങൾ നിലവിലില്ല. നിയമനിർമ്മാണവും നടപ്പാക്കലും വലിയ വെല്ലുവിളിയായി തുടരുകയാണ്. അതിനാല്‍ തന്നെ പല രാജ്യങ്ങളിലും വ്യാപകമായ എഐ ദുരുപയോഗത്തിന് ഇത് വഴിതെളിക്കും.

സമൂഹത്തിലെ ശരീരസൗന്ദര്യ ബോധത്തിലും നഗ്നതയോടുള്ള സമീപനങ്ങളിലും വരുന്ന മാറ്റങ്ങളും എല്ലാം മുന്നില്‍ കണ്ടാണ് ഇത്തരം ഒരു നീക്കം എന്ന് എക്സും അതിന്‍റെ മുതലാളിയും വിശദീകരിച്ചേക്കാം. ഹോളിവുഡ് താരം ജെന്നിഫര്‍ ലോപ്പസിനെ പോലുള്ള പ്രതിഭകൾ ശരീരധൈര്യത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന കാലഘട്ടമാണിത്. എന്നാൽ, ഈ മാറ്റങ്ങൾ എഐ സൃഷ്ടിക്കുന്ന അനുമതിയില്ലാത്ത നഗ്ന ചിത്രങ്ങളെ ന്യായീകരിക്കാൻ ഉപയോഗിക്കാമോ എന്നത് വലിയ ചോദ്യമായി നിലനിൽക്കുന്നു.

എഐ ഉപയോഗവും ദുരുപയോഗവും

ഗ്രോക് AI വിവാദം, എഐ സാങ്കേതികവിദ്യ മനുഷ്യസമൂഹത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്നതിന്‍റെ പുതിയ ഘട്ടമാണ് തുറന്ന് കാണിക്കുന്നത്. സൃഷ്ടിപരമായ സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും പ്രധാനമാണെങ്കിലും, അത് സ്വകാര്യതയും മാനവും തകർക്കുന്ന തരത്തിലാകുമ്പോൾ ശക്തമായ നിയന്ത്രണങ്ങൾ അനിവാര്യമാകുന്നു.

എഐയുടെ സാധ്യതകളും അപകടങ്ങളും തമ്മിലുള്ള ഈ തുലനം കണ്ടെത്തുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി. നിയമപരമായ ഇടപെടലുകളും സാങ്കേതിക സുരക്ഷകളും ഉപയോക്തൃ ബോധവത്കരണവും ഇല്ലാതെ ഈ ഡിജിറ്റൽ ദുരുപയോഗങ്ങൾ നിയന്ത്രണാതീതമാകുമെന്ന ആശങ്ക ശക്തമാകുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com