പെൻ്റഗണുമായിട്ടുള്ള കരാറിൽ നിന്നും പിന്മാറണം; ഗൂഗിളിനോട് ആവശ്യവുമായി ജീവനക്കാർ

മിലിറ്ററിയുടെ രഹസ്യ ജോലികൾക്കായി കമ്പനിയുടെ എഐ സങ്കേതിക വിദ്യ ഉപയോഗിക്കുന്നത് തടയണമെന്നാണ് ജീവനക്കാരുടെ ആവശ്യം
പെൻ്റഗണുമായിട്ടുള്ള കരാറിൽ നിന്നും പിന്മാറണം; ഗൂഗിളിനോട് ആവശ്യവുമായി ജീവനക്കാർ
Source: X
Published on
Updated on

യുഎസ് മിലിറ്ററിയുമായി സങ്കേതിക കൈമാറ്റം നടത്തുന്ന ഡീലിൽ നിന്നും ഗൂഗിളിനോട് പിന്മാറാൻ ആവശ്യപ്പെട്ട് ജീവനക്കാരുടെ സമരം. മിലിറ്ററിയുടെ രഹസ്യ ജോലികൾക്കായി കമ്പനിയുടെ എഐ സങ്കേതിക വിദ്യ ഉപയോഗിക്കുന്നത് തടയണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയ്ക്ക് ജീവനക്കാർ കത്തയച്ചു. ദ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച് ഗൂഗിളിൻ്റെ ഉന്നതതലത്തിലുള്ള ഡീപ്പ് മൈൻഡ് എ ഐയിലെ അടക്കം 600-ലധികം ജീവനക്കാർ ഒപ്പിട്ട് സമർപ്പിച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. രഹസ്യ സൈനിക പദ്ധതികൾക്കായി ഒരു തവണ സങ്കേതിക വിദ്യ ഉപയോഗിച്ചുകഴിഞ്ഞാൽ പിന്നെ അവ എങ്ങനെ ഉപയോഗിക്കുന്നു എന്നു ഗൂഗിൾ പ്രതിനിധികൾക്ക് പോലും കണ്ടെത്താൻ സാധിക്കില്ലെന്നാണ് ജീവനക്കാരുടെ വാദം.

മിലിറ്ററിയുടെ നിരീക്ഷണങ്ങൾക്കുള്ള ആയുധമായി തങ്ങളുടെ സങ്കേതികവിദ്യ ഉപയോഗിക്കുന്നതിലെ ഉത്കണ്ഠയും അവർ പങ്കുവെച്ചു. ഗവൺമെൻ്റുമായിട്ടുള്ള എല്ലാ രഹസ്യ കരാറുകളും നിരസിക്കുന്നതായിരിക്കും ഇത്തരം ദോഷകരമായ പ്രവൃത്തികളിൽ ഉൾപ്പെടുന്നതിൽ നിന്നും ഗൂഗിളിനെ പിന്തിരിപ്പിക്കാനുള്ള മാർഗമെന്നും കത്തിൽ പറഞ്ഞു.'മനുഷ്യരാശിയ്ക്ക് ഉപയോഗപ്പെടുന്ന കാര്യങ്ങൾക്ക് എഐ ഉപയോഗിക്കുന്നത് കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, അല്ലാതെ മനുഷ്യത്വരഹിതവും മാരകവുമായ കാര്യങ്ങൾക്ക് ഉപയോഗിക്കുവാനല്ല' അവർ കൂട്ടിച്ചേർത്തു. എതിരാളികളായ ഓപ്പൺ എഐ ചെയ്തത് പോലെ പെൻ്റഗണുമായി ഗൂഗിൾ ഒരു രഹസ്യ കരാറിനുള്ള നീക്കത്തിലാണ് എന്ന റിപ്പോർട്ട് പുറത്തു വന്നതിൻ്റെ പിന്നാലെയാണ് സമരം.

പെൻ്റഗണുമായിട്ടുള്ള കരാറിൽ നിന്നും പിന്മാറണം; ഗൂഗിളിനോട് ആവശ്യവുമായി ജീവനക്കാർ
ഡിസപ്പിയറിങ് മെസേജ് ഫീച്ചർ ഓൺ ആണെങ്കിലും ഇനി നിങ്ങൾക്കു വേണ്ട വിവരങ്ങൾ മിസ്സാവില്ല; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

യുദ്ധക്കളത്തിൽ എത്തിയാൽ പിന്നെ ടെക് കമ്പനികൾക്ക് തങ്ങളുടെ സങ്കേതിക വിദ്യമേലുള്ള നിയന്ത്രണം എത്രത്തോളമായിരിക്കും എന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണിത്. നിയമാനുസൃതമായ കാര്യങ്ങൾക്കേ എ ഐ ഉപയോഗിക്കൂ എന്നാണ് പെൻ്റഗണിൻ്റെ വാദമെങ്കിലും പലരും ഇതിൽ സംശയം ഉയർത്തുന്നുണ്ട്. ആന്ത്രോപികുമായി പെൻ്റഗൺ നടത്തിയ കരാറിൽ 'മാസ് സർവേലെൻസിനും കില്ലർ റോബോട്ടിനുമായി'എഐ ഉപയോഗിക്കരുത് എന്ന വ്യവസ്ഥ മുന്നോട്ടുവെച്ചിരുന്നു. ആന്ത്രോപികിനെ സപ്ലൈ ചെയിൻ റിസ്ക് എന്ന് വിശേഷിപ്പിച്ചു കൊണ്ട് റിമൂവ് ചെയ്താണ് പെൻ്റഗൺ ഈ ആവശ്യത്തോട് പ്രതികരിച്ചത്.

2018 ലാണ് ഇതിനു മുമ്പ് ഇത്തരത്തിലൊരു സമരം ഗൂഗിളിൽ നടന്നത്. ഡ്രോൺ ദൃശ്യങ്ങളിലെ വസ്തുക്കൾ എഐ ഉപയോഗിച്ച് തിരിച്ചറിയുന്നതിനുള്ള പ്രോജക്റ്റിൽ നിന്നും കമ്പനിയെ പിന്തിരിപ്പിക്കാനായിരുന്നു സമരം. തുടർന്ന് ആയുധങ്ങൾക്കായിട്ടോ നിരീക്ഷണത്തിനോ എഐ ഉപയോഗിക്കില്ലെന്ന് ഗൂഗിൾ പ്രസ്താവിച്ചു. എന്നാൽ 2023ൽ കമ്പനി ഇതു പിൻവലിക്കുകയും ഡിഫൻസ് ഡിപ്പാർട്ട്മെൻ്റിനായി ശക്തമായ ജെമിനി എഐ ഉപയോഗിക്കുന്നതിനുള്ള കരാറിൽ കഴിഞ്ഞ ഡിസംബറിൽ ഗൂഗിൾ ഒപ്പിട്ടതായും ദ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

News Malayalam 24x7
newsmalayalam.com