ന്യൂയോർക്ക്: സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന കൗമരക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ ഫീച്ചറുമായി മെറ്റ. ജീവനൊടുക്കൽ, സ്വയം മുറിവേൽപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കം കൗമാരക്കാർ തുടർച്ചയായി ഇൻസ്റ്റഗ്രാമിൽ തിരഞ്ഞാൽ അക്കാര്യം രക്ഷിതാക്കളെ അറിയിക്കാനുള്ള ഫീച്ചറാണ് മെറ്റ അവതരിപ്പിക്കുന്നത്. യുഎസ്, ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ എന്നിവടങ്ങളിൽ ഈ സംവിധാനം വരും ആഴ്ചകളിൽ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
ഇൻസ്റ്റഗ്രാമിലെ പേരൻ്റൽ സൂപ്പർ വിഷൻ ടൂളുകൾ ഉപയോഗിക്കുന്ന രക്ഷിതാക്കൾക്ക് ഇ-മെയിൽ, ടെക്സ്റ്റ് മെസേജ്, വാട്സാപ്പ് എന്നിവ വഴി ആയിരിക്കും അറിയിപ്പ് ലഭിക്കുക. ഇതാദ്യമായാണ് ഇൻസ്റ്റഗ്രാമിൽ കുട്ടികൾ നടത്തുന്ന ഹാനികരമായ കാര്യങ്ങൾക്കായുള്ള തിരയലുകളെക്കുറിച്ച് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത്.
കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന 'മോളി റോസ് ഫൗണ്ടേഷൻ' സിഇഒ ആൻഡി ബറോസ് ഈ തീരുമാനത്തെ വിമർശിച്ചു. ഈ വിചിത്രമായ പ്രഖ്യാപനം അപകടസാധ്യത നിറഞ്ഞതാണ്. നിർബന്ധിത വെളിപ്പെടുത്തലുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കുട്ടികൾ സുരക്ഷിതർ ആണോ എന്ന് ആലോചിച്ച് മാതാപിതാക്കൾ ആകുലപ്പെടാറുണ്ട്. അറിയിപ്പുകൾ കൂടെ വരുമ്പോൾ അവരെ അത് മാനസികമായി പിരിമുറുക്കത്തിലാക്കും എന്നും ആൻഡി ബറോസ് പറഞ്ഞു.
"നിങ്ങൾ ഒരു രക്ഷിതാവ് ആണെന്ന് ഇരിക്കട്ടെ, ഇത്തരത്തിൽ നിങ്ങളുടെ മകനോ, മകളോ ഇൻസ്റ്റഗ്രാമിൽ ഈ വിവരം തിരഞ്ഞു എന്ന് നിങ്ങൾക്ക് മെസേജ് കിട്ടി. അപ്പോൾ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന് എനിക്ക് പോലും അറിയില്ല", ആൻഡി ബറോസ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും ഇൻസ്റ്റഗ്രാമിൽ കുട്ടികളെ സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്നതിൻ്റെ ഒരു അംഗീകാരമാണ് മെറ്റയുടെ പ്രഖ്യാപനം അവർ ചൂണ്ടിക്കാട്ടി.