

ഡൽഹി: കേന്ദ്ര സർക്കാരിന്റെ ഉമാംഗ് (യൂനിഫൈഡ് മൊബൈൽ ആപ്ലിക്കേഷൻ ഫോർ ന്യൂ ഏജ് ഗവർണൻസ്) ആപ്പിൽ സുരക്ഷാ വീഴ്ചയെന്ന് കണ്ടെത്തൽ. പതിനായിരക്കണക്കിന് ഉപഭോക്താക്കളുടെ വിശദാംശങ്ങൾ ചോർത്താൻ കഴിയുമെന്ന് വിദഗ്ധർ കണ്ടെത്തി. ആപ്പ് വഴി ലഭ്യമാകുന്ന നൂറോളം സർവീസുകളിലെ വിവരങ്ങൾ ഹാക്ക് ചെയ്യാൻ കഴിയുന്ന രീതിയിലെന്ന് വിദഗ്ധർ.
പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അടക്കം കൈകാര്യം ചെയ്യുന്ന പോർട്ടലിലാണ് ഗുരുതര പിഴവുകൾ സാങ്കേതിക വിദഗ്ധരായ അക്ഷയ് സി.എസ്., വിരൽ വഘേല എന്നിവർ കണ്ടെത്തിയത്. പല പിഴവുകളും വർഷങ്ങളായി പോർട്ടലിൽ നിലനിൽക്കുന്നുണ്ടെന്നും ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരാനുള്ള സാധ്യത അടക്കം പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടിൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഗുരുതര പ്രശ്നങ്ങൾ പോർട്ടലിന്റെ ഘടനയിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് വിദഗ്ധരായ അക്ഷയ് സി.എസ്., വിരൽ വഘേലയും പറഞ്ഞു. ഡൽഹിയിൽ നടന്ന അഞ്ചാമത് ഗ്ലോബൽ കോൺഫറൻസ് ഓൺ സൈബർ സ്പേസിൽ വെച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഒമ്പത് വർഷം മുമ്പ് ഉമാംഗ് ആരംഭിച്ചത്. 2400ഓളം സേവനങ്ങളാണ് ഉമാംഗ് പോർട്ടൽ നൽകുന്നത്.