MELODIA |കൊച്ചിക്കാരുടെ ഭായ്; മെഹബൂബ് @ 100

എറണാകുളം മഹാരാജാസ് കോളേജിനോടു ചേര്‍ന്ന രാമവര്‍മ ക്ലബ്ബ്. അവിടേക്ക് ഒരു വൈകുന്നേരം, മുഷിഞ്ഞ വസ്ത്രങ്ങളോടെ ഒരാള്‍ കടന്നുവന്നു. "പത്ത് രൂപ വേണം. വെറുതെ വേണ്ട. പകരം പാട്ട് പാടാം..." അയാള്‍ അറിയിച്ചു. അവിടെയുണ്ടായിരുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് അടക്കമുള്ള യുവാക്കള്‍ അത് അംഗീകരിച്ചു. അങ്ങനെ അയാള്‍ പാടിത്തുടങ്ങി. എല്ലാവരും നിശബ്ദമായി, പാട്ട് ആസ്വദിക്കാന്‍ തുടങ്ങി. ഏതാനും പാട്ടുകള്‍ പാടിയശേഷം അയാള്‍ നിര്‍ത്തി, പത്ത് രൂപ വാങ്ങി. യുവാക്കള്‍ വിട്ടില്ല, "പത്ത് രൂപ കൂടി തന്നാല്‍ പിന്നെയും പാടാമോ" എന്നായി അവര്‍. "എനിക്ക് പത്ത് രൂപയേ ആവശ്യമുള്ളൂ. അതിനുവേണ്ടി ഞാന്‍ പാടിക്കഴിഞ്ഞു"... എന്ന് പറഞ്ഞ് അയാള്‍ പോകാനൊരുങ്ങി. "എന്നാല്‍ ഒരു പാട്ട് കൂടി പാടാമോ?" എന്നായി യുവാക്കള്‍. "അത് നിങ്ങള്‍ക്ക് ഞാന്‍ ഫ്രീയായി പാടിത്തരാം" എന്ന് പറഞ്ഞ്, അയാള്‍ തയ്യാറായി. "യേശുദാസിന്റെ പാട്ട് പാടിയാല്‍ മതി" - യുവാക്കള്‍ പറഞ്ഞു. അത് സാധ്യമല്ലെന്ന് പറഞ്ഞ് അയാള്‍ എഴുന്നേറ്റു. "എനിക്ക് എന്റെ പാട്ടുകളേ അതിന്റെ ആത്മാവ് ഉള്‍ക്കൊണ്ട് പാടാന്‍ പറ്റൂ. മറ്റുള്ളവരുടെ പാട്ടുകള്‍ പാടിയാല്‍ അത് കൃത്രിമം ആയിപ്പോകും" എന്നായിരുന്നു അയാളുടെ മറുപടി. ഇതു പറഞ്ഞ് തിരിഞ്ഞുനടക്കുമ്പോള്‍ മാത്രമാണ്... ചുള്ളിക്കാട് ഉള്‍പ്പെടുന്ന ആ സംഘം ആ ഗായകനെ തിരിച്ചറിഞ്ഞത് (*).

കൊച്ചിയിലെ സംഗീതസദസുകളുടെ ഹരമായിരുന്ന ഗായകന്‍. ആലാപനശൈലിയില്‍ മനംനിറഞ്ഞ് മുഹമ്മദ് റാഫി ബോംബെയിലേക്ക് ക്ഷണിച്ച പ്രതിഭ. കെ.ജെ. യേശുദാസിന് ഹിന്ദി, ഉറുദു ഉച്ചാരണങ്ങള്‍ പഠിപ്പിച്ചുനല്‍കിയ ആശാന്‍. കൊച്ചിക്കാരുടെ ഭായി... ജനകീയ ഗായകൻ എച്ച്. മെഹബൂബ് ആയിരുന്നു അത്.

News Malayalam 24x7
newsmalayalam.com