ASSEMBLY ELECTION 2026

പ്രതിപക്ഷ നേതാവിൻ്റെ ഉരുക്കുകോട്ട ; ഇത്തവണ 'കൈ' വിടുമോ പറവൂർ?

തോറ്റാൽ രാഷ്ട്രീയ വനവാസമെന്ന പ്രഖ്യാപനം കൂടി സതീശൻ നടത്തിയിരുന്നു അതുകൊണ്ടു തന്നെ ഇത്തവണ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൻ്റെ ജനവിധി ഏറെ പ്രധാനപ്പെട്ടതാണ്.

Author : ശാലിനി രഘുനന്ദനൻ

കാൽ നൂറ്റാണ്ടായി യുഡിഎഫിൻ്റെ ഉരുക്കുകോട്ടയാണ് എറണാകുളം ജില്ലയിലെ പറവൂർ നിയമസഭാ മണ്ഡലം. തീരദേശത്തോട് ചേർന്ന് കിടക്കുന്ന മണ്ഡലത്തിൽ പറവൂർ നഗരസഭ കോട്ടുവള്ളി, വരാപ്പുഴ, ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, പുത്തൻവേലിക്കര എന്നീ പ്രദേശങ്ങളാണ് ഉൾപ്പെടുന്നത്. മത്സ്യത്തൊഴിലാളികളും കർഷകരും ഉൾപ്പെടുന്ന മണ്ഡലം ആദ്യകാലത്ത് ഇടതിനെ തുണച്ച മണ്ഡലമാണ് പറവൂർ. പിന്നീട് കോൺഗ്രസിനൊപ്പം. അക്കാലത്ത് രണ്ടു മന്ത്രിമാരും പറവൂരിൽ നിന്ന് ഉണ്ടായി.ഒരു കാലത്ത് ഇടതിൻ്റെ ശക്തികേന്ദ്രമായിരുന്ന മണ്ഡലത്തിൽ മത്സരിക്കുന്നത് സിപിഐ ആണ്.

1957 - ആദ്യമായി നിയമസഭയിലേക്ക് ഇവിടെന്നും എത്തിയത് സിപിഐ നേതാവ് എൻ. ശിവൻ പിള്ളയാണ്. പിന്നീട് 1960 മുതൽ 82 വരെ മണ്ഡലം കോൺഗ്രസ് നിലനിർത്തി. അക്കാലങ്ങളിൽ സ്വതന്ത്രനെ ഉൾപ്പെടെ പരീക്ഷിച്ചെങ്കിലും പറവൂർ സിപിഐയെ സ്വീകരിച്ചില്ല. 1960 ൽ പറവൂരിൽനിന്നു ജയിച്ച കോൺഗ്രസ് നേതാവ് കെ.എ. ദാമോദര മേനോൻ കൂട്ടുകക്ഷി മന്ത്രിസഭയിൽ വ്യവസായ വകുപ്പു മന്ത്രിയായി.1967 മുതൽ 77രെ പ്രമുഖ അഭിഭാഷകനായ കെ.ടി. ജോർജ്ജ് മൂന്ന് തവണ പറവൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ചു. കോൺഗ്രസ് നിയമസഭാകക്ഷിയുടെ ചീഫ് വിപ്പ് പദവി, 1971 രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിലെ ധനകാര്യ, നിയമ വകുപ്പ് മന്ത്രി എന്നീ ചുമതലകൾ അദ്ദേഹം വഹിച്ചു. പിന്നീട് 1982 ൽ ശിവൻപിള്ള മണ്ഡലം തിരിച്ചു പിടിച്ചു. പറവൂർ പിന്നെയും ഇടതിനൊപ്പം കൂടി. 91,96 തെരഞ്ഞെടുപ്പുകളിലും പി. രാജുവിലൂടെ സിപിഐ പറവൂരിൽ ശക്തികാട്ടി. 2001 മുതലാണ് മണ്ഡലം വീണ്ടും ഇടതിനെ അകറ്റി നിർത്തിയത്.

ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) ഉപയോഗിച്ച മണ്ഡലം എന്ന ഖ്യാതിയുണ്ട് പറവൂരിനുണ്ട്. 1982- മെയ് 19 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 50 പോളിംഗ് സ്റ്റേഷനുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇവിഎം ആദ്യമായി ഉപയോഗിച്ചു. സിപിഐ സ്ഥാനാര്‍ഥിയായിരുന്ന ശിവന്‍ പിള്ളയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന എ.സി ജോസും തമ്മിലായിരുന്നു അന്ന് പ്രധാന മത്സരം. ശിവൻപിള്ള വിജയിച്ചെങ്കിലും വോട്ടിങ് യന്ത്രത്തെച്ചൊല്ലിയുള്ള തർക്കവും ആശങ്കയുമായി യുഡിഎഫ് കോടതികയറിയതോടെ, വീണ്ടും തെരഞ്ഞെടുപ്പ് നടത്തി. ഫലം വന്നതോടെ ആ തെരഞ്ഞെടുപ്പിൽ ശിവൻ പിള്ള പരാജയപ്പെടുകയും ചെയ്തു.

പ്രതിപക്ഷനേതാവിൻ്റെ മണ്ഡലം എന്നാണ് ഇന്ന് പറവൂർ അറിയപ്പെടുന്നത്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ 7,792 വോട്ടിന് തോല്‍പ്പിച്ചായിരുന്നു നിയമസഭയിലേക്കുള്ള വി. ഡി സതീശൻ്റെ അരങ്ങേറ്റം. ആ വിജയം പറവൂരിൻ്റെ കൃത്യമായ രാഷ്ട്രീയ മാറ്റമായാണ് കേരളചരിത്രത്തിൽ അടയാളപ്പെടുത്തിയത്. 2006 ലും 2011 ലും 2021 ലും സതീശൻ വിജയം ആവർത്തിച്ചു. അങ്ങനെ പറവൂർ യുഡിഎഫിൻ്റെ കോട്ടയായി മാറി. സിപിഐയുടെ സമുന്നതനായ നേതാവ് പന്ന്യൻ രവീന്ദ്രൻ, മുൻ മുഖ്യമന്ത്രി പി,കെവിയുടെ മകൾ ശാരദാ മോഹൻ തുടങ്ങി പ്രമുഖരെ കൊണ്ടുവന്ന് നേരിട്ടെങ്കിലും ഫലം കണ്ടില്ല. മണ്ഡലത്തിലെ മത്സ്യബന്ധന മേഖലകൾ, തൊഴിലാളി കേന്ദ്രങ്ങൾ, വ്യാപാരികൾ, മധ്യവർഗ കുടുംബങ്ങൾ ഉൾനാടൻ പ്രദേശങ്ങൾ എന്നിവയ്ക്കിടയിൽ വിശ്വാസം നേടിയെടുക്കാനായതാകാം ഒരു പക്ഷെ വി.ഡി. സതീശന് പറവൂരിൽ രക്ഷയായത്.

പരിസ്ഥിതി പ്രശ്നങ്ങളിലേക്കാണ് പറവൂരിൻ്റെ രാഷ്ട്രീയ ചർച്ചകൾ ചെന്നെത്തുന്നത്. തീരശോഷണം, മഴക്കാലത്തെ വെള്ളപ്പൊക്കം, തോടുകളുടെ ശോച്യാവസ്ഥ, ഉപ്പുവെള്ളം, ശുദ്ധജലവിതരണം, മത്സ്യബന്ധന മേഖലയിലെ വെല്ലുവിളികൾ എന്നിവ പതിവായി ചർച്ചയാകാറുണ്ട്. ഉൾനാടൻ പ്രദേശങ്ങളിൽ റോഡ് പരിപാലനം, ഡ്രെയിനേജ്, കുടിവെള്ള ഗുണനിലവാരം എന്നിവ പ്രധാനമാണ്. 2018 ലെ വെള്ളപ്പൊക്കം അതിജീവിച്ചിട്ടും, സർക്കാരിന് കേരളം തുടർഭരണം സമ്മനിച്ചിട്ടും പറവൂർ സതീശനെയും കോൺഗ്രസിനെയും കൈവിട്ടില്ല. അതും വ്യക്തമായ ഭൂരിപക്ഷത്തോടെ എന്നത് അവഗണിക്കാനാകില്ല. 2001ൽ പി. രാജുവിനെ 7,434 വോട്ടുകളുടെ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി തുടങ്ങിയ വി.ഡി. സതീശൻ്റെ യാത്ര 2021 ൽ എൽഡിഎഫ് സ്ഥാനാർഥി എം.ടി. നിക്സനോട് 21,301 എന്ന റെക്കോർഡ് ഭൂരിപക്ഷത്തിൽ വജയിച്ചതുവരെ എത്തി നിൽക്കുന്നു.

തുടർച്ചയായി തോൽവി ഏറ്റുവാങ്ങിയ മണ്ഡലം സിപിഐയുടെ കയ്യിൽ നിന്ന് ഏറ്റെടുക്കാൻ സിപിഐഎം ചർച്ചകൾ നടത്തിയെങ്കിലും പറവൂരിനെ വിട്ട് കൊടുക്കാൻ സിപിഐ താൽപ്പര്യം കാണിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. മുൻപും കോൺഗ്രസിൻ്റെ ആധിപത്യത്തിൽ നിന്ന് മണ്ഡലം തിരിച്ചെടുത്ത ആത്മവിശ്വാസത്തോടെയാണ് സിപിഐ ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ 25 വർഷമായി കോൺഗ്രസിന്റെ കോട്ടയായ പറവൂരിൽ യുഡിഎഫിന് വിജയസാധ്യതയുണ്ടെങ്കിലും ഇത്തവണ മത്സരം കടുക്കും.

പത്ത് വർഷം കയ്പമംഗലത്ത് എംഎൽഎ ആയിരുന്ന ടി.ടി. ടൈസൺ മാസ്റ്റർ ആണ് ഇത്തവണ സതീശന് മുഖ്യ എതിരാളി. കഴിഞ്ഞ രണ്ടുതവണയും വിജയം നേടിയ, അധ്യാപകനായ, മണ്ഡലത്തെ അടുത്തറിയാവുന്ന നേതാവ് എൽഡിഎഫ് സ്ഥാനാർഥിയാകുമ്പോൾ വി.ഡി. സതീശന് കാര്യങ്ങൾ അത്ര എളുപ്പമായില്ലെന്ന് വരാം. അതുപോലെ തന്നെ അടുത്തകാലം വരെ കോൺഗ്രസിൻ്റെ പ്രമുഖ നേതാവും വടക്കൻ പറവൂർ നഗരസഭാ മുൻ ചെയർപേഴ്‌സണുമായിരുന്ന വത്സല പ്രസന്നകുമാറാണ് എൻഡിഎ സ്ഥാനാർഥിയായി മണ്ഡലത്തിൽ മത്സരിക്കുന്നത് എന്നകാര്യവും വി.ഡി. സതീശന് തലവേദനയാണ്.

20 വർഷം പറവൂർ നഗരസഭയിലെ കൗൺസിലറായിരുന്നു. രണ്ടു തവണ ന​ഗരസഭ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും എഐസിസി അംഗവുമായിരുന്ന വത്സല പ്രസന്നകുമാറിന് ഏതൊരു എൻഡിഎ സ്ഥാനാർഥിയേക്കാളും കൂടുതൽ വോട്ടുകൾ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി-എൻഡിഎ ക്യാമ്പ്. അങ്ങനെ വന്നാൽ കാര്യങ്ങൾ ഇടതിന് അനുകൂലമായേക്കാം. മണ്ഡലത്തിൽ അട്ടിറിനടക്കുമെന്ന വാദമാണ് എൻഡിഎ ഉയർത്തുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ ഉയർന്നു കേൾക്കുന്ന പേരാണ് വി.ഡി. സതീശൻ്റേത്. തോറ്റാൽ രാഷ്ട്രീയ വനവാസമെന്ന പ്രഖ്യാപനം കൂടി സതീശൻ നടത്തിയിരുന്നു അതുകൊണ്ടു തന്നെ ഇത്തവണ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൻ്റെ ജനവിധി ഏറെ പ്രധാനപ്പെട്ടതാണ്.

SCROLL FOR NEXT