ഡൽഹി: അസമിലും പുതുച്ചേരിയിലും മികച്ച പോളിങ് അസമിൽ 85.10 ശതമാനവും പുതുച്ചേരിയിൽ 89.20 ശതമാനവും വോട്ടുകൾ രേഖപ്പെടുത്തി. അസമിൽ തുടർഭരണമുണ്ടാകുമെന്ന പ്രതീക്ഷ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പങ്കുവച്ചപ്പോൾ, തെരഞ്ഞെടുപ്പിന് ശേഷം പുതിയ അസം ഉദയം ചെയ്യുമെന്നായിരുന്നു കോൺഗ്രസിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഗൗരവ് ഗൊഗോയിയുടെ പ്രതികരണം.
അസമിലും പുതുച്ചേരിയിലും പ്രചാരണത്തിൽ കണ്ട ആവേശം , വോട്ടർമാരിലും പ്രകടമായിരുന്നു. അസമിൽ നഗരഗ്രാമ വ്യത്യസമില്ലാതെ രാവിലെ തന്നെ വലിയ പങ്കാളിത്തം വോട്ടർമാരിൽ നിന്നുണ്ടായി. സൗത്ത് സൽമാരാ മാൻകച്ചർ , ബാർപെട്ട, ബൊൻഗായ്ഗാവ്, ഗോൾപാറ, ദരാങ് എന്നീ ജില്ലകളിൽ 90 ശതമാനത്തിന് മുകളിലാണ് പോളിങ് രേഖപ്പെടുത്തിയത്.
വമ്പൻ വിജയം നേടുമെന്നായിരുന്നു ഗുവാഹത്തിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ പ്രതികരണം. നിർഭയവും, ശക്തവുമായ പുതിയ അസം ഉയർന്നുവരുമെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജോർഹട്ടിൽ കുടുംബത്തോടൊപ്പമെത്തിയാണ് ഗൗരവ് വോട്ട് രേഖപ്പെടുത്തിയത്.
തെരഞ്ഞെടുപ്പിൽ സംഘർഷം നടന്നതായും റിപ്പോർട്ട് ചെയ്തു. ദിബ്രുഗഡ് ജില്ലയിലെ ഖൊവാങ്ങിൽ ബിജെപി പ്രവർത്തകരും അസം ജാതീയ പരിഷത്ത് പ്രവർത്തകരും ഏറ്റുമുട്ടി. നിരവധിപേർക്ക് പരിക്കുണ്ട്. ഗോലഘട്ട് ജില്ലയിലെ കല്യാൺപുരിലും സംഘർഷമുണ്ടായെന്നാണ് റിപ്പോർട്ട്.
എഐഎൻആർസി നയിക്കുന്ന എൻഡിഎ സഖ്യവും, കോൺഗ്രസും ഡിഎംകെയും ഉൾപ്പെടുന്ന ഇന്ത്യ സഖ്യവും ഏറ്റുമുട്ടുന്ന പുതുച്ചേരിയിൽ ചരിത്രത്തിൽ ആദ്യമായി പോളിങ് എൺപ്പത്തിയാറ് ശതമാനം കടന്നു. മുഖ്യമന്ത്രി എൻ. രംഗസ്വാമി, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ വി. വൈത്തിലിംഗം തുടങ്ങിയവർ വോട്ടവകാശം വിനിയോഗിച്ചു. തട്ടാൻചാവടി മണ്ഡലത്തിൽ നേർക്കുനേർ ഏറ്റുമുട്ടുന്ന ഇരുവരും സർക്കാർ രൂപീകരിക്കാനാകുമെന്ന പ്രതീക്ഷയും പങ്കുവച്ചു.