ASSEMBLY ELECTION 2026

കോട്ടകൾ തകർന്നു, കണക്കുകൂട്ടലുകൾ പിഴച്ചു! ഭരണത്തുടർച്ച ഇല്ലാതെ കേരളവും ബം​ഗാളും തമിഴ്നാടും

മൂന്ന് ഇടങ്ങളിലും ഭരണമാറ്റം എന്നതിനപ്പുറം ഭരണകക്ഷികളുടെ കനത്ത പരാജയത്തെയാണ് ഏവരും നോക്കിക്കാണുന്നത്

Author : ലിൻ്റു ഗീത

ആകാംക്ഷയോടെയും പ്രതീക്ഷയോടെയും നിന്ന ഭരണകക്ഷികൾ ആശങ്കയിലാകുന്ന കാഴ്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കേരളമുൾപ്പെടെ മൂന്ന് പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ കണ്ടത്. ബം​ഗാൾ, തമിഴ്നാട്, കേരളം. മൂന്ന് ഇടങ്ങളിലും ഭരണമാറ്റം എന്നതിനപ്പുറം ഭരണകക്ഷികളുടെ കനത്ത പരാജയത്തെയാണ് ഏവരും നോക്കിക്കാണുന്നത്.

കേരളത്തിൽ ഏറെ പ്രതീക്ഷയോടെയാണ് ഇരുമുന്നണികളും മത്സരിച്ചത്. നേരിയ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുമെന്ന് എൽഡിഎഫ് അവസാനം വരെ പ്രതീക്ഷിച്ചെങ്കിലും എല്ലാം തകിടം മറിയുന്നതായിരുന്നു ഫലം. ഒരുസമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പോലും സ്വന്തം മണ്ഡലത്തിൽ പിന്നിൽ പോയി. മത്സരിച്ച മന്ത്രിമാരിൽ പലരും തോൽവി വഴങ്ങുകയാണ്. വെറും 35 സീറ്റുകളുടെ ലീഡ് മാത്രമാണ് എൽഡിഎഫിന് സംസ്ഥാനത്ത് നിലവിലുള്ളത്. എന്നാൽ യുഡിഎഫ് ആകട്ടെ പ്രതീക്ഷിച്ച വിജയമാണ് നേടിയത്. കൃത്യമായ ആസൂത്രണത്തോടെ, തുടക്കം മുതൽ 100 സീറ്റ് പ്രവചിച്ച് ആത്മവിശ്വാസത്തോടെയായിരുന്നു കോൺ​ഗ്രസും യുഡിഎഫും തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരുമയോടെ പ്രവർത്തിച്ചതിന്റെ ഫലം കൂടെയാണ് മുന്നണിക്ക് ലഭിച്ച 100ലധികം സീറ്റുകൾ.

ബം​ഗാളിലും സ്ഥിതി വ്യത്യസ്തമല്ല. ഒന്നര പതിറ്റാണ്ട് നീളുന്ന തൃണമൂൽ ഭരണത്തിനാണ് അവസാനമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൂടെ പടിപടിയായി ഉയർന്ന ബിജെപി, കേവല ഭൂരിപക്ഷം കടന്ന് മുന്നേറിയ കാഴ്ചയാണ് ബം​ഗാളിൽ കാണ്ടത്. നിലവിൽ 294 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 199 സീറ്റുകളാണ് ബിജെപി നേടിയത്. 89 സീറ്റുകളിൽ മാ​ത്രമേ മമത ബാനർജിയുടെ ടിഎംസിക്ക് ലീഡുയർത്താനായുള്ളു. എസ്ഐആർ ഉൾപ്പെടെ വലിയ വിവാ​ദങ്ങൾക്ക് സാക്ഷ്യം വഹിച്ചതായികുന്നു ബം​ഗാളിലെ തെരഞ്ഞെടുപ്പ്. എന്നാൽ ഇക്കുറി ബം​ഗാളിൽ ന്യൂനപക്ഷ വോട്ടുകൾ ടിഎംസിയെയും രക്ഷിച്ചില്ല എന്നതാണ് വസ്തുത.

അപ്രതീക്ഷിത തോൽവിയേറ്റു വാങ്ങിയ തമിഴ്നാട് രാഷ്ട്രീയവും ഏറെ ഞെട്ടിച്ചു. തമിഴ്നാട്ടിൽ ഡിഎംകെയുടെ പതനം അപ്രവചനീയമായിരുന്നു. വിജയ് തരംഗത്തില്‍ ഡിഎംകെ മുന്നണിയും എം.കെ. സ്റ്റാലിനും ആടിയുലയുന്ന കാഴ്ചയാണ് കണ്ടത്. ആടിയുലഞ്ഞ് . നൂറിലേറെ സീറ്റുകള്‍ വിജയ്‌യുടെ ടിവികെ മുന്നേറ്റം നടത്തിയതോടെ ഡിഎംകെക്കും എഐഎഡിഎംകെക്കും പ്രതീക്ഷിച്ചനേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. 72 സീറ്റുകൾ മാത്രമാണ് ഡിഎംകെ നേടിയത്. 52 സീറ്റുമായി നിലവിൽ മൂന്നാം സ്ഥാനത്താണ് എഐഎഡിഎംകെ.

തമിഴ്‌നാടിന്റെ എല്ലാം മേഖലകളിലും മുന്നേറ്റം നടത്തിയാണ് ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി തുടരുന്നത്. വിജയ് മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് മുന്നേറുന്നത്. തിരുച്ചിറപ്പള്ളിയിലും പേരമ്പൂരിലുമാണ് വിജയ്‌യുടെ മുന്നേറ്റം. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ ശക്തിദുര്‍ഗമായ വടക്കന്‍ തമിഴ്‌നാട്ടിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ ടിവികെക്ക് കഴിഞ്ഞിട്ടുണ്ട്. കോയമ്പത്തൂര്‍ ജില്ല ഉള്‍പ്പെടുന്ന കൊങ്കുനാട്ടിലും കടന്നുകയറാന്‍ ടിവികെയ്ക്ക് സാധിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ സര്‍ക്കാറുണ്ടാക്കാന്‍ വിജയ്‌യ്ക്ക് കഴിഞ്ഞ അതൊരു റെക്കോഡായിരിക്കും. തമിഴ്‌നാട്ടില്‍ ഒരു പാര്‍ട്ടിയും രുപീകരിച്ച് രണ്ട് വര്‍ഷത്തിനകം സര്‍ക്കാര്‍ രുപീകരിച്ചിട്ടില്ല. സിനിമാതാരമെന്ന നിലയില്‍ രാഷ്ട്രീയത്തിലെത്തിയ എംജിആറിന് പോലും പാര്‍ട്ടി രുപീകരിച്ച് സര്‍ക്കാറുണ്ടാക്കാന്‍ ഏകദേശം അഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വന്നിരുന്നു. ഈ റെക്കോഡ് വിജയ്‌യ്ക്ക് തിരുത്താന്‍ കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

SCROLL FOR NEXT