തിരുവനന്തപുരം: കത്തിൽ ബിജെപി സീൽ വന്ന സംഭവത്തിൽ അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസറെ സസ്പെൻഡ് ചെയ്ത് കമ്മീഷൻ്റെ ഒഴിഞ്ഞുമാറ്റം. രാഷ്ട്രീയ പാർട്ടികൾക്ക് ബിജെപി സീൽ വച്ച കത്തയച്ചത് ഡെപ്യൂട്ടി സിഇഒ മിഷൽ സാഗർ ഭരത് ഐഎഎസാണ്. പിഴവ് കണ്ടെത്തി മാറ്റി ഉത്തരവിറക്കിയതും ഡെപ്യൂട്ടി സിഇഒ തന്നെയായിരുന്നു. ഗുരുതര വീഴ്ച ഉണ്ടായിട്ടും അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്. ഇതോടെ വീഴ്ച വരുത്തിയ ഉന്നത ഉദ്യോഗസ്ഥരെ കമ്മീഷൻ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. സിപിഐഎം ആരോപണം ഉന്നയിച്ചതിനു ശേഷം മാത്രമാണ് കമ്മീഷൻ തുടർനടപടികൾ സ്വീകരിച്ചത് എന്നും ചർച്ചാ വിഷയമായിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. 2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള കത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ്റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിൻ്റെ സീലുള്ളതെന്ന് സിപിഐഎം ആരോപിച്ചിരുന്നു.
കത്തില്‍ ബിജെപിയുടെ സീല്‍ എന്ന സിപിഐഎമ്മിൻ്റെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവിൽ ബിജെപി സീൽ വച്ച കത്ത് കമ്മീഷന് ലഭിച്ചിരുന്നു. ഇതേ കത്ത് രാഷ്ട്രീയ പാർട്ടികൾക്ക് തെറ്റായി ഫോർവേഡ് ചെയ്തു. പിശക് തിരുത്താൻ ആവശ്യപ്പെട്ടിരുന്നുവെന്നും, സന്ദേശം പിൻവലിക്കാൻ കത്ത് പുറപ്പെടുവിച്ചിരുന്നുവെന്നു എന്നുമാണ് കമ്മീഷൻ്റെ വിശദീകരണം.