കൊല്ലം: കൊല്ലത്തെ വോട്ട് ഡീൽ ആരോപണത്തിൽ നടപടി എടുക്കാതെ ആർഎസ്പി. സംസ്ഥാന നേതൃത്വത്തെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയുമില്ല. പരാതി പരിശോധിക്കാൻ ചേർന്ന ജില്ലാ എക്സിക്യൂട്ടീവിൽ ആരോപണ വിധേയർക്ക് എ.എ. അസീസ് സംരക്ഷണം ഒരുക്കി. കോൺഗ്രസ് ആരോപണത്തിൽ പ്രതികരിക്കാതെ ഷിബു ബേബി ജോൺ. വിഷയം സംസ്ഥാന യുഡിഎഫ് നേതൃത്വത്തെ അറിയിച്ച് ജില്ലാ കോൺഗ്രസ് നേതൃത്വം.
യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്താൻ ആർഎസ്‌പി നേതാക്കൾ ശ്രമിച്ചതായി നേരത്തെ ആരോപണമുയർന്നിരുന്നു. ആർഎസ്‌പി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെയുള്ളവർ സിപിഐഎം ജില്ലാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
ആരോപണത്തെ തുടർന്ന് ആർഎസ്പിയെ നീരീക്ഷിക്കാനായി കോൺഗ്രസിനകത്ത് പ്രത്യേക സംവിധാനം രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെ വിവരം ആർഎസ്പി നേതൃത്വത്തെ അറിയിച്ചു. ശേഷം കോൺഗ്രസിൻ്റെ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തിയാണ് ആർഎസ്പി ജില്ലാ എക്സിക്യൂട്ടീവ് ചേർന്നത്. എക്സിക്യൂട്ടീവിൽ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയ നേതാക്കളെ സംരക്ഷിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന നിലപാടായിരുന്നു എ.എ. അസീസ് സ്വീകരിച്ചത്. എന്നാൽ, അത് മറ്റ് മണ്ഡലങ്ങളിൽ മത്സരിക്കുന്ന ആർഎസ്പി നേതാക്കൾക്ക് ദോഷം ചെയ്തേക്കുമെന്ന് കരുതിയാണ് അന്ന് പുറത്തുവിടാതെ ഫലം വരാനിരിക്കുന്ന വേളയിൽ കോൺഗ്രസ് പുറത്തുവിടുന്നത്.