തിരുവനന്തപുരം: കേരളത്തിൽ ഇത്ര വലിയ പരാജയം എൽഡിഎഫിന് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻ്റണി. ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണം. തോൽവി സംഭവിച്ചു ഇനി കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. ഇടതുപക്ഷം കേരളത്തിൽ തകർന്നടിയണം എന്ന് ആഗ്രഹിക്കുന്നില്ലെന്നും മതേതര കേരളത്തിന് അത് നല്ലതല്ലെന്നും എ.കെ. ആന്റണി പറഞ്ഞു.
കേരളത്തിൽ യുഡിഎഫ് സുനാമി ആഞ്ഞടിച്ചു. ചരിത്ര വിജയമാണ് മുന്നണി നേടിയത്. മാർക്സിസ്റ്റുകാരുടെ പാഠത്തിൽ നിന്ന് യുഡിഎഫുകാരും കോൺഗ്രസുകാരും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന് എന്തുപ്പറ്റിയെന്നത് അവർ കണ്ടെത്തണം. തെറ്റ് തിരുത്തി മര്യാദക്കാരാവണം. ജനങ്ങളെ മറന്നു പ്രവർത്തിക്കരുതെന്നും എ.കെ. ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
പത്ത് വർഷം പീഡിപ്പിച്ചതിന് ജനങ്ങൾ പലിശ സഹിതം നൽകിയതാണെന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ വിമർശനം. യുഡിഎഫിന്റെ വിജയം ടീം വർക്കിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി എന്ന ആവശ്യം ലീഗ് ഒരു ഘട്ടത്തിലും ഉന്നയിച്ചിട്ടില്ല. ലീഗിന് അർഹമായത് എക്കാലവും യുഡിഎഫിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ലീഗിന് അർഹമായ പ്രാതിനിധ്യത്തോടെ മന്ത്രി സഭയുണ്ടാകും. മുഖ്യമന്ത്രി തീരുമാനത്തിനുശേഷം മാത്രമേ ഉഭയകക്ഷി ചർച്ചയും മന്ത്രിമാർ ആരെന്ന ചർയ്യും ആരംഭിക്കുകയുള്ളൂ. മുഖ്യമന്ത്രി ചർച്ചയിൽ ഹൈക്കമാൻഡ് ലീഗിനോട് അഭിപ്രായം ചോദിക്കാറുണ്ടെന്നും അപ്പോൾ മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
വർഗീയ ശക്തികളുടെ വലയിൽ വീണതിനുള്ള ശിക്ഷ ജനങ്ങൾ ഇടതുപക്ഷത്തിന് നൽകിയെന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കമ്മ്യൂണിസത്തിന് ഒരു സോഷ്യൽ സൈഡ് ഉണ്ട്. കമ്യൂണലിസത്തിന് അതില്ല. കണ്ണൂർ കോട്ടകളിൽ ഉൾപ്പെടെ യുഡിഎഫിലേക്ക് ഒഴുകിയത് പാർട്ടി വോട്ടുകളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിപിഐഎം ഈ അടുത്ത കാലങ്ങളിൽ എടുക്കുന്ന സ്റ്റാൻഡുകൾ ഇടതുപക്ഷത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾക്ക് കോൺഗ്രസ് ആണ് തുടക്കം കുറിക്കേണ്ടതെന്നും മുസ്ലീം ലീഗ് പ്രാഥമിക ചർച്ച നടത്തിയെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. കോൺഗ്രസിന്റെ ചർച്ചകൾക്കായി കാത്തിരിക്കുകയാണ്. മുഖ്യമന്ത്രി ചർച്ചകൾ വലിയ പ്രശ്നമില്ലാതെ പൂർത്തിയാക്കാൻ കഴിയുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കോൺഗ്രസിന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനും അറിയാമെന്നായിരുന്നു മുൻ മന്ത്രി കെ. ബാബുവിന്റെ പ്രതികരണം. സിപിഐഎമ്മിലെ പൊട്ടിത്തെറിയാണ് കേരളം കണ്ടത്. വിഡി സതീശൻ്റെ ദീർഘവീക്ഷണം ശരിയെന്ന് തെളിഞ്ഞെന്നും കെ ബാബു ന്യൂസ് മലയാളത്തോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് തുടക്കം മുതലേ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എറണാകുളം 14ഉം നേടുമെന്ന് പറഞ്ഞു. ഭരണം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും വലിയ വിജയം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും കെ. ബാബു പറഞ്ഞു.