തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പിണറായി വിജയൻ തലസ്ഥാനത്തെത്തി. വി. ശിവന്‍കുട്ടി, വി. റോയ്, എ.എ. റഹീം എന്നിവര്‍ പിണറായി വിജയനെ സ്വീകരിക്കാൻ തിരുവനന്തപുരത്തെത്തിയിരുന്നു. എകെജി സെൻ്ററിലെ വാഹനമാണ് പിണറായി വിജയനെ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഉപയോഗിക്കുന്ന വാഹനമാണ് സ്വീകരിക്കാൻ എത്തിയത്. അകമ്പടി വാഹനം ഒഴിവാക്കി പൈലറ്റ് വാഹനത്തിന്‍റെ മാത്രം അകമ്പടിയൊടെയായിരുന്നു പിണറായി വിജയന്‍റെ യാത്ര.
വിമാനത്താവളത്തില്‍ നിന്ന് നേരെ ക്ലിഫ് ഹൗസിലേക്കാണ് പിണറായി പോയത്. ഭാര്യയും മകളും പേരക്കുട്ടിയും അദ്ദേഹത്തിനൊപ്പമുണ്ട്. മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും ഒരു ചിരിമാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നാളെത്തെ സെക്രട്ടറിയേറ്റിന് ശേഷം പിണറായി വിജയന്‍ കണ്ണൂരിൽ മടങ്ങിപോകും. കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടില്ല. ഇന്നലെ ധർമടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിന് ശേഷം പിണറായിയിലെ വീട്ടിൽ തന്നെ തുടർന്ന അദ്ദേഹം വാർത്താ സമ്മേളനം ഒഴിവാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കഴിഞ്ഞദിവസം തന്നെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. തലസ്ഥാനത്തെ പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് മുഖ്യമന്ത്രി രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സാഹചര്യത്തിൽ ഉടൻതന്നെ അദ്ദേഹം ക്ലിഫ് ഹൗസും ഒഴിഞ്ഞു കൊടുത്തേക്കുമെന്നാണ് സൂചന.