ഇടുക്കി: ജില്ലയിൽ സിപിഐ മത്സരിച്ച പീരുമേട് മണ്ഡലം നഷ്ടപ്പെടും എന്ന വിലയിരുത്തലിൽ സിപിഐഎം. ഇടുക്കിയിലും ഉടുമ്പൻചോലയിലും ഉറപ്പായും വിജയിക്കും. ദേവികുളത്ത് ശക്തമായ മത്സരം നടക്കും. തൊടുപുഴയിൽ വോട്ട് വർധിപ്പിച്ചേക്കും എന്നുമാണ് സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിന്റെ വിലയിരുത്തൽ. പീരുമേടിന് പുറമേ തൃശൂരും നാദാപുരവും നഷ്ടപ്പെട്ടേക്കാം എന്നും സിപിഐഎം വിലയിരുത്തുണ്ട്. മന്ത്രിമാരായ കെ. രാജനും ജെ. ചിഞ്ചുറാണിയും കടുത്ത മത്സരം നേരിട്ടതായും വിലയിരുത്തൽ.
അതേസമയം, പാലക്കാട് സിറ്റിങ് സീറ്റുകൾ നിലനിർത്തുമെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. ശക്തമായ മത്സരം നടന്ന തൃത്താലയിൽ വിജയം ഉണ്ടാകും. പാലക്കാടും മണ്ണാർക്കാടും വിജയ സാധ്യത കുറവാണ്. പാലക്കാട് ജയിക്കണമെങ്കിൽ 15,000 വോട്ടുകൾ അധികം നേടണമെന്നുമാണ് വിലയിരുത്തൽ.
കോട്ടയം ജില്ലയിൽ ആറ് സീറ്റ് വിജയിക്കുമെന്നും സിപിഐഎം വിലയിരുത്തുന്നു. നിലവിലെ അഞ്ചു സീറ്റുകളിലും വിജയിക്കും. 6000 മുതൽ 8000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാലയിൽ ജോസ് കെ. മാണി വിജയിക്കും. കടുത്തുരുത്തിയിലും വിജയ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് കഴിഞ്ഞതവണ ലഭിച്ച ഭൂരിപക്ഷം ഉണ്ടാവില്ലെന്നും സിപിഐഎം കണക്കൂട്ടുന്നുണ്ട്. ആറന്മുളയിൽ 7000 വോട്ടിന് വീണ ജോർജ് ജയിക്കുമെന്നാണ് സിപിഐഎമ്മിന്റെ കണക്കുകൂട്ടൽ.