തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ വന്നതിൽ തുടർനടപടികൾ സ്വീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഡെപ്യൂട്ടി സിഇഒയെയും സെക്ഷൻ ഓഫീസറെയും തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് നീക്കി. മാതൃസ്ഥാപനങ്ങളിലേക്ക് തിരികെ അയയ്ക്കാനും ഉത്തരവുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. വിവാദത്തിൽ അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസറെ മാത്രം ബലിയാടാക്കിയ വാർത്ത ന്യൂസ് മലയാളമാണ് പുറത്തുവിട്ടത്.
രാഷ്ട്രീയ പാർട്ടികൾക്ക് ബിജെപി സീൽ വച്ച കത്തയച്ചത് ഡെപ്യൂട്ടി സിഇഒ മിഷൽ സാഗർ ഭരത് ഐഎഎസാണ്. പിഴവ് കണ്ടെത്തി മാറ്റി ഉത്തരവിറക്കിയതും ഡെപ്യൂട്ടി സിഇഒ തന്നെയായിരുന്നു. ഗുരുതര വീഴ്ച ഉണ്ടായിട്ടും അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർക്കെതിരെ മാത്രമായിരുന്നു നടപടി സ്വീകരിച്ചത്. ഇതോടെ വീഴ്ച വരുത്തിയ ഉന്നത ഉദ്യോഗസ്ഥരെ കമ്മീഷൻ സംരക്ഷിക്കുന്നുവെന്ന ആക്ഷേപം ഉയർന്നിരുന്നു. വിഷയത്തിൽ സിപിഐഎം ആരോപണം ഉന്നയിച്ചതിനു ശേഷം മാത്രം കമ്മീഷൻ തുടർനടപടികൾ സ്വീകരിച്ചതും ചർച്ചയായിരുന്നു.
2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിൻ്റെ സീലുള്ളതെന്നായിരുന്നു സിപിഐഎമ്മിന്റെ ആരോപണം. കത്തില്‍ ബിജെപിയുടെ സീല്‍ എന്ന സിപിഐഎമ്മിൻ്റെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടിയും നൽകിയിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവിൽ ബിജെപി സീൽ വച്ച കത്ത് കമ്മീഷന് ലഭിച്ചിരുന്നു. ഇതേ കത്ത് രാഷ്ട്രീയ പാർട്ടികൾക്ക് തെറ്റായി ഫോർവേഡ് ചെയ്തു. പിശക് തിരുത്താൻ ആവശ്യപ്പെട്ടിരുന്നുവെന്നും, സന്ദേശം പിൻവലിക്കാൻ കത്ത് പുറപ്പെടുവിച്ചിരുന്നു എന്നുമായിരുന്നു കമ്മീഷൻ്റെ വിശദീകരണം.