ഡൽഹി: കേരളത്തോടൊപ്പം അസമിലും പുതുച്ചേരിയിലും ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അസമിൽ ഭേദപ്പെട്ട പോളിങ് ആണ് റിപ്പോർട്ട് ചെയ്യുന്നത്. ഉച്ചയ്ക്ക് 3 മണി വരെയുള്ള അപ്ഡേഷനുകൾ അനുസരിച്ച് അസമിൽ 75.91% പോളിങ്ങും, പുതുച്ചേരിയിൽ 72.40% പോളിങ്ങും രേഖപ്പെടുത്തി. അതേസമയം, 3.45 ഓടെ കേരളത്തിലെ പോളിങ് 62 ശതമാനവും കടന്ന് പുരോഗമിക്കുകയാണ്.
അസമിൽ 126 മണ്ഡലങ്ങളിലേക്കാണ് നിർണായക പോരാട്ടം നടക്കുന്നത്. ഇവിടെ തുടർച്ചയായ മൂന്നാം സർക്കാർ ലക്ഷ്യമിട്ടാണ് ബിജെപി മത്സരിക്കുന്നതെങ്കിൽ, ഭരണമാറ്റം ഉന്നം വച്ച് കോൺഗ്രസും കരുക്കൾ നീക്കുന്നുണ്ട്.
പുതുച്ചേരിയും ഇന്ന് വിധിയെഴുതുകയാണ്. 30 മണ്ഡലങ്ങളിലായി 9 ലക്ഷത്തിലധികം വോട്ടർമാരാണ് ഇവിടെയുള്ളത്. എഐഎൻആർസി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവും.. ഇൻഡ്യ സഖ്യവും തമ്മിലാണ് വാശിയേറിയ മത്സരം. അഞ്ച് സീറ്റുകളിൽ ഇൻഡ്യ സഖ്യ പാർട്ടികൾ തമ്മിൽ നേർക്കു നേർ പോര് നടക്കുന്നുവെന്നതും പുതുച്ചേരിയിലെ തെരഞ്ഞെടുപ്പിൻ്റെ സവിശേഷതയാണ്.
അതേസമയം, വിവിധ സംസ്ഥാനങ്ങളിലായി നാലിടത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പും പുരോഗമിക്കുകയാണ്. കർണാടകയിൽ ദാവണഗരെ സൗത്ത്, ബാഗൽകോട്ട് എന്നിവിടങ്ങളിലും, നാഗാലാൻഡിലെ കോരിദാംഗിലും, ത്രിപുരയിലെ ധർമ്മനഗറിലുമാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ നിയമസഭാ മണ്ഡലങ്ങളിൽ 3 മണി വരെയുള്ള പോളിങ് ശതമാനം താഴെ പറയുന്ന പ്രകാരമാണ്. ദാവണഗരെ സൗത്ത് (കർണാടക) - 49.66%, ബാഗൽകോട്ട് (കർണാടക) - 54.82%, കോരിദാംഗ് (നാഗാലാൻഡ്) - 75.06%, ധർമ്മനഗർ (ത്രിപുര) - 70.09%.