തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക ചർച്ചയ്ക്കായി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഡൽഹിക്ക് തിരിച്ചു. സണ്ണി ജോസഫും, രമേശ് ചെന്നിത്തലയും ഒരുമിച്ചാണ് തിരുവനന്തപുരത്ത് നിന്ന് ഡൽഹിക്ക് തിരിച്ചത്. തൊട്ട് പിന്നാലെ തന്നെ വി.ഡി. സതീശനും ഡൽഹിയിലേക്ക് പോയി. മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു നേതാക്കളുടെ യാത്ര.
ഹൈക്കമാൻഡുമായി ചർച്ച നടത്തുന്നതിനാണ് മൂന്ന് നേതാക്കളെയും വിളിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിസ്ഥാനത്തേക്കായി രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
എംഎൽഎമാരുടെയും, ഘടകകക്ഷികളുടെയും, മുതിർന്ന നേതാക്കളുടെയും അഭിപ്രായം രേഖപ്പെടുത്തിയ റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഹൈക്കമാൻഡിന് കൈമാറിയിട്ടുണ്ട്. ഈ റിപ്പോർട്ട് അനുസരിച്ചുള്ള ചർച്ചകളാവും നടത്തുകയെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന് എംഎൽഎമാരുടെ വൻ പിന്തുണയുണ്ടെന്നാണ് കെ.സി പക്ഷത്തിൻ്റെ അവകാശവാദം.