കോഴിക്കോട്: കെപിസിസി പുറത്തുവിട്ട വയനാട് പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകളിൽ പൊരുത്തക്കേട്. 2024 സെപ്തംബർ നാല് വരെ ലഭിച്ചത് 57.73 ലക്ഷം രൂപയെന്ന മുൻ അധ്യക്ഷൻ കെ. സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. രാഹുൽ ഗാന്ധി 2.30 ലക്ഷം രൂപ നൽകിയതിന്റെ കണക്കിനൊപ്പമാണ് വിശദാംശം പങ്കുവെച്ചിരിക്കുന്നത്. ഇതിന് ശേഷം 34.5 ലക്ഷം കിട്ടിയതിന്റെ വിവരങ്ങൾ വി.എസ്. ജോയിയുടെ ഫെയ്സ്ബുക്ക് പേജിലുണ്ട്. യൂത്ത് കോൺഗ്രസും കോൺഗ്രസ് അനുകൂല സംഘടനകളും മൂന്നേകാൽ കോടിയോളം രൂപ നൽകിയതിന്റെ കണക്കുകളും പുറത്ത്.
2024 ആഗസ്റ്റ് 23, 29 തിയ്യതികളിൽ രണ്ടു പേർ മാത്രം 30 ലക്ഷം രൂപ നൽകി. 2024 ആഗസ്റ്റ് 23ന് ബ്രീസ് ഹോൾഡിംഗ്സ് ചെയർമാൻ 10 ലക്ഷം രൂപയും ആഗസ്റ്റ് 29ന് അൽ ജസീറ ഗ്രൂപ്പ് 20 ലക്ഷം രൂപയും നൽകിയതായുള്ള കണക്കുകളും പുറത്തുവന്നു.
ഒൻപത് ലക്ഷം രൂപ ചെലവാക്കിക്കൊണ്ട് നിർമിച്ച ആപ്പിലൂടെ പിരിച്ച തുകയുടെ കണക്ക് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പങ്കുവച്ചിരുന്നു. എത്ര പേർ ആപ്പ് വഴി പണം നൽകിയെന്ന വിശദാംശങ്ങളൊന്നും ഇല്ലാതെയാതെയാണ് കണക്കുകൾ അവതരിപ്പിച്ചത്. ഭവന നിർമാണത്തിനായി കോൺഗ്രസിന്റെ ജോയിന്റ് അക്കൗണ്ടിൽ ആകെ ലഭിച്ചത് 5,38,21,632 രൂപയാണ്. ഈ തുക ഭൂമി വാങ്ങാനും ആപ്പിനുമായി ചെലവായെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.
നിലവിൽ അക്കൗണ്ടിൽ വീട് നിർമാണത്തിന് പണമില്ല. എന്നാൽ കെപിസിസിയുടെയും എഐസിസിയുടെയും ഫണ്ട് ഉപയോഗിച്ച് വീട് നിർമിക്കുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.