ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയും, കെ.സി. വേണുഗോപാലും, വി.ഡി.സതീശനും അവകാശവാദം ഉന്നയിച്ചതോടെ തീരുമാനം രാഹുൽഗാന്ധിക്ക് വിട്ടു. ഇന്ന് രാവിലെ മുതൽ സോണിയാഗാന്ധിയുടെ വസതിയിൽ മൂന്ന് മണിക്കൂർ നീളുന്ന ചർച്ചകളാണ് നടന്നത്. കെ.സി. വേണുഗോപാലും, രമേശ് ചെന്നിത്തലയും ഹൈക്കമാൻഡിനെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു.
അന്തിമ തീരുമാനം രാഹുൽ ഗാന്ധി എടുക്കട്ടെയെന്ന് കെ.സി.വേണുഗോപാലും, രമേശ് ചെന്നിത്തലയും പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ എംഎൽഎമാരുടെ അഭിപ്രായം തേടാൻ ധാരണയായി. ഇതിനായി കെപിസിസി അധ്യക്ഷനോട് എല്ലാ എംഎൽഎമാരോടും തലസ്ഥാനത്ത് എത്തി തങ്ങളുടെ അഭിപ്രായം പറയണമെന്ന് നിർദേശം കൊടുക്കാൻ നേതൃത്വം ആവശ്യപ്പെട്ടു.
ഹൈക്കമാൻഡ് നിരീക്ഷകരോട് ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കേണ്ടത്. കൂടാതെ മുതിർന്ന നേതാക്കൾ, മുൻ കെപിസിസി ഭാരവാഹികൾ, എ.കെ.ആൻ്റണി എന്നിവരുടെ നിർദേശവും ഹൈക്കമാൻഡ് പരിഗണിക്കും. പാർട്ടി പ്രവർത്തകരുടെയും വികാരവും ഉൾക്കൊണ്ടാവും അന്തിമ തീരുമാനം രാഹുൽ ഗാന്ധിയെടുക്കുകയെന്നാണ് വിവരം.
കെ.സി. വേണുഗോപാലും, രമേശ് ചെന്നിത്തലയും ഡൽഹിയിൽ എത്തിയെങ്കിലും വി.ഡി. സതീശൻ കേരളത്തിൽ തന്നെ തുടരുകയായിരുന്നു. സതീശൻ വൈകിട്ട് ഹൈമാൻഡ് നിരീക്ഷകരായ മുകുൾ വാസ്നികിനെയും, അജയ് മാക്കനെയും കാണുമെന്നാണ് റിപ്പോർട്ട്.