ASSEMBLY ELECTION 2026

പത്ത് ദിനരാത്രങ്ങൾ കേരളം കണ്ണുനട്ട് കാത്തിരുന്നിട്ടും തീരുമാനമായില്ല; ഹൈക്കമാൻഡിൻ്റെ 'സർപ്രൈസ്' പ്രഖ്യാപനം നാളെ

നീണ്ട പത്ത് ദിനരാത്രങ്ങൾ മുഖ്യമന്ത്രിയെ കാത്തിരുന്ന മലയാളികൾക്ക് മുന്നിലൊരു സസ്പെൻസ് സൃഷ്ടിച്ചാണ് ബുധനാഴ്ചയും കടന്നുപോയത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ജനാധിപത്യത്തിൻ്റെ സൗന്ദര്യവും സൗകുമാര്യവും കേരളക്കരയാകെ പ്രസരിക്കാൻ ഇനി വേണ്ടത് ഒരു ദിവസം കൂടി... നീണ്ട പത്ത് ദിനരാത്രങ്ങൾ മുഖ്യമന്ത്രിയെ കാത്തിരുന്ന മലയാളികൾക്ക് മുന്നിലൊരു സസ്പെൻസ് സൃഷ്ടിച്ചാണ് ബുധനാഴ്ച കടന്നുപോയത്.

രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും വൈകീട്ട് അധ്യക്ഷൻ്റെ വസതിയിൽ കൂടിക്കാഴ്ച നടത്തി പിരിയുമ്പോൾ രാഹുലിൻ്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു. അഞ്ചരയ്ക്ക് തുടങ്ങിയ ചർച്ച വൈകീട്ട് 6.15 വരെ നീണ്ടു. പിന്നാലെ രാഹുലിനെ കാറിൽ യാത്രയയ്ക്കാൻ ഖാർഗെയും പുറത്തേക്ക് വന്നു. ഗേറ്റിന് സമീപം കാത്തിരുന്ന മാധ്യമങ്ങൾക്ക് മുന്നിലൂടെ തലയുയർത്തി പോലും നോക്കാതെ ഫോണിലേക്ക് കണ്ണുനട്ടായിരുന്നു രാഹുൽ കാറിൽ ഇരുന്നിരുന്നത്.

ഒടുവിൽ ഏഴ് മണിയോടെ കോൺഗ്രസിൻ്റെ മാധ്യമ വിഭാഗം തലവൻ ജയറാം രമേശ് മാധ്യമങ്ങളെ കാണാനെത്തി. കേരളത്തിലെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ പാർട്ടി തീരുമാനമെടുത്തെന്നും പ്രഖ്യാപനം നാളെ അറിയിക്കാമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ തീരുമാനം നാളേക്ക് മാറ്റാനുള്ള തീരുമാനത്തിന് പിന്നിൽ എന്താണെന്ന് വ്യക്തമാക്കാതെയാണ് അദ്ദേഹം പിൻവാങ്ങിയത്.

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നത് മെയ് നാലിനാണ്. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി, അസം എന്നിവിടങ്ങളിലെല്ലാം മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത്, അതാത് സർക്കാരുകൾ ഭരണവും തുടങ്ങിയപ്പോൾ.. ഇങ്ങ് കൊച്ചു കേരളത്തിൽ മൃഗീയ ഭൂരിപക്ഷം നേടി 10 വർഷത്തിനിപ്പുറം അധികാരത്തിൽ തിരിച്ചെത്തിയ 'ഐക്യ ജനാധിപത്യ മുന്നണി', അവരുടെ ജനിതകപരമായ കഴിവുകേടുകൾ കൊണ്ട് സംസ്ഥാനത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്.

SCROLL FOR NEXT