തൃശൂർ: തൃശൂരിൽ വോട്ടിന് കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ ബിജെപിക്ക് കുരുക്ക് മുറുകുന്നു. കിറ്റുകൾ തയ്യാറാക്കിയത് ബിജെപി നേതാവ് രാധാകൃഷ്ണൻ പറഞ്ഞിട്ടെന്ന് കാർത്തിക സൂപ്പർ മാർക്കറ്റ് ഉടമ ബിമൽ പറഞ്ഞു. സ്ഥിരം കസ്റ്റമറായ രാധാകൃഷ്ണൻ സ്ഥാപനത്തിൽ നേരിട്ട് എത്തിയാണ് കിറ്റുകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. രാധാകൃഷ്ണൻ മുൻപ് കോൺഗ്രസ് പ്രവർത്തകനായിരുന്നു എന്നും ഇപ്പോഴാണ് ബിജെപി ആണെന്നറിയുന്നതെന്നും ബിമൽ ന്യൂസ് മലയാളത്തോട് പറഞ്ഞു.
100ലധികം കിറ്റുകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നു. 50 കിറ്റുകളുടെ പണം തന്നെന്നും 48 പേർ എത്തി കിറ്റുകൾ വാങ്ങുകയും ചെയ്തു. ബിജെപി നേതാവിൽ നിന്ന് പണം വാങ്ങിയതിനാൽ വാങ്ങാൻ എത്തിയവർക്ക് കിറ്റുകൾ സൗജന്യമായാണ് നൽകിയതെന്നും ബിമൽ പറഞ്ഞു. ഒരു കിറ്റിന് 900 രൂപ എന്ന നിലയ്ക്കാണ് പണം നൽകിയതെന്നും ബിമൽ പറഞ്ഞു.
വോട്ടിന് കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശപ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം, ഒളരിയിലെ സൂപ്പർ മാർക്കറ്റിൽ നിന്നാണ് കിറ്റ് വിതരണം ചെയ്തത്. ബിജെപി നേതാക്കളുടെ നിർദേശപ്രകാരം വോട്ടിന് വേണ്ടി കിറ്റ് വിതരണം ചെയ്തതാണെന്ന് പരാതി എൽഡിഎഫ് നൽകിയിരുന്നു.
അതേസമയം, തനിക്ക് ആരോപണത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാൽ പ്രതികരിച്ചു. താൻ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ല, ഇടപെട്ടാൽ മാത്രമേ അതേക്കുറിച്ച് അറിയേണ്ടതുള്ളൂ എന്നും പത്മജ വേണുഗോപാൽ പറഞ്ഞു. താൻ പാർട്ടി പ്രവർത്തകരോട് കാര്യം അന്വേഷിച്ചെങ്കിലും ആർക്കും വ്യക്തമായ ധാരണയില്ലെന്നും പത്മജ വ്യക്തമാക്കി.