തിരുവനന്തപുരം: എസ്ഡിപിഐയുടെ വോട്ട് വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടിനെ തള്ളി നേമത്തെ യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥനും. എല്ലാവരുടെയും വോട്ട് വേണമെന്നാണ് നിലപാടെന്നും വോട്ടിംഗ് ശതമാനം കൂട്ടണമെന്നാണ് അഭിപ്രായമെന്നും ശബരീനാഥൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
18 വയസിന് മുകളിലുള്ള എല്ലാവർക്കും വോട്ട് അവകാശം ഉണ്ടെന്ന് ശബരിനാഥൻ പറഞ്ഞു. ആളുകൾ യുക്തിക്കനുസരിച്ച് വോട്ട് ചെയ്യും. വോട്ടിംഗ് ശതമാനം കൂട്ടണമെന്നാണ് അഭിപ്രായം. വോട്ട് ചെയ്യുന്നത് എല്ലാവരുടെയും അവകാശം. ഇഷ്ടമുള്ള ആളുകൾക്ക് വോട്ട് ചെയ്യാം. പക്ഷേ എല്ലാവരും വോട്ട് ചെയ്യണമെന്ന് ശബരിനാഥൻ പ്രതികരിച്ചു.
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫും നേരത്തെ പ്രതിപക്ഷ നേതാവിൻ്റെ നിലപാട് തള്ളിയിരുന്നു. മഞ്ചേശ്വരത്ത് ആരുടെ വോട്ടും സ്വീകരിക്കും. ബിജെപിയെ തോൽപ്പിക്കാൻ ആരുടെ വോട്ടും സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും പി.എം.എ. സലാം ഉൾപ്പെടെ നിലപാട് വ്യക്തമാക്കിയതാണെന്നും അഷ്റഫ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
അതേസമയം, സ്ഥാനാർഥികൾ എല്ലാവരുടെയും വോട്ട് വേണമെന്നേ പറയൂ എന്നും താൻ പറഞ്ഞത് യുഡിഎഫിൻ്റെ പൊതുനിലപാടാണെന്നും വി.ഡി. സതീശൻ പ്രതികരിച്ചു.