തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി എല്‍ഡിഎഫ്. രണ്ട് പുസ്തകങ്ങളിലായുള്ള പ്രകടന പത്രിക കോഴിക്കോട് വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തത്. 950 വാഗ്ദാനങ്ങളാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറയുന്നത്.
ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും, കോഴിക്കോടും തിരുവനന്തപുരത്തും മെട്രോ നടപ്പാക്കും, വാട്ടര്‍ മെട്രോ കൊല്ലം, ആലപ്പുഴ, കൊടുങ്ങല്ലൂര്‍ എന്നിവയിലേക്ക് വിപുലീകരണം, കേവല ദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങി, സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പദ്ധതികളുടെ തുടര്‍ച്ചയില്‍ ഊന്നിയാണ് പ്രധാന വാഗ്ദാനങ്ങള്‍.
പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍
* ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും
*കേവല ദാരിദ്ര്യ നിര്‍മാര്‍ജനം ആരോഗ്യകരമായ വാര്‍ധക്യം പദ്ധതിയുടെ ഭാഗമായി കിടപ്പുരോഗികള്‍ക്ക് സമ്പൂര്‍ണ പരിരക്ഷ
*കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പ് നല്‍കുന്ന ക്യാംപസ് പ്ലേസ്‌മെന്റ്
*അഭ്യസ്തവിദ്യരുടെ സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ
*സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്ക് ജോലി ഉറപ്പുവരുത്തും
*തൊഴിലുറപ്പിനെ തകര്‍ക്കാനുള്ള നീക്കങ്ങളെ തകര്‍ക്കും
*പൊതുമേഖലയെ വിപുലപ്പെടുത്തും
*ടൂറിസം വളര്‍ചയുടെ ചാലകശക്തി
*മിഷന്‍ 10,0000: ഒരു ലക്ഷം നാനോ മൈക്രോ സംരംഭങ്ങളെ ശരാശരി ഒരു കോടി രൂപ വിറ്റു വരവുള്ള സംരംഭങ്ങള്‍ ആക്കി ഉയര്‍ത്തുതിനുള്ള സ്‌കീമിന് രൂപം നൽകും
*ബ്ലൂ ഇക്കോണമിയെ എതിര്‍ക്കുന്ന 'കടല്‍ കടലിന്റെ മക്കള്‍ക്ക്' പദ്ധതി
*ഡിസൈന്‍ഡ് സ്മാര്‍ട്ട് റോഡുകള്‍
*അതിവേഗ റെയില്‍പാതയ്ക്കായുള്ള ശ്രമം തുടരും
*തിരുവനന്തപുരം കോഴിക്കോടും മെട്രോ നടപ്പാക്കും
*കെഎസ്ആര്‍ടിസി ലാഭത്തിലാക്കും
*ജലഗതാഗത പാതകളും വാട്ടര്‍ മെട്രോ ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂര്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും
*കണ്ണൂര്‍ വിമാനത്താവളത്തിന് 'ഇന്റര്‍നാഷണല്‍ പോര്‍ട്ട് ഓഫ് കോള്‍' പദവി ഉറപ്പാക്കും, കോഴിക്കോട് വിമാനത്താവളം നവീകരണത്തിന് ഭൂമി ഉറപ്പാക്കും
*ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം
*കേരളം ആദ്യത്തെ സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനം
*എല്ലാ വീടുകളിലും ശുദ്ധജലം
*കക്കൂസ് മാലിന്യ സംസ്‌കരണത്തിനായി എഫ്.എസ്.ടി.പികള്‍ സ്ഥാപിക്കും
*യുവജനക്ഷേമം: യൂത്ത് ക്ലബ്ബുകൾ
*കായിക കേരളം: സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്ക് ധനസഹായം, പ്രാദേശിക സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ ശക്തിപ്പെടുത്തും.
*കാരുണ്യ പദ്ധതിയുടെ ചികിത്സാ പരിധി അഞ്ച് ലക്ഷം എന്നതില്‍ നിന്ന് മാറ്റി പരിധിയില്ലാതെ ആനുകൂല്യം ലഭ്യമാക്കും.
*ശബരിമല മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാക്കും. 'ക്ലീന്‍ പമ്പ' പദ്ധതി നടപ്പിലാക്കും.