ASSEMBLY ELECTION 2026

വയനാട് കെപിസിസി ഫണ്ട്: കോൺഗ്രസ് പുറത്തുവിട്ടത് തട്ടിക്കൂട്ട് കണക്ക്, വീണ്ടും അവതരിപ്പിച്ചത് കൊള്ള നടത്താൻ: എം. സ്വരാജ്

വീട് വയ്ക്കുമെന്ന വാഗ്ദാനം കോൺഗ്രസ് പാലിച്ചില്ലെങ്കിൽ സഹായം പ്രതീക്ഷിക്കുന്നവരെ സർക്കാർ പരിഗണിക്കുമെന്നും എം. സ്വരാജ് വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

എറണാകുളം: വയനാട് ദുരിതാശ്വസത്തിനായി പിരിച്ച പണത്തിന്റെ കണക്ക് കെപിസിസി പുറത്തുവിട്ടതിന് പിന്നാലെ വിമർശനവുമായി എം. സ്വരാജ്. വയനാടിനായി പിരിച്ചെന്ന പേരിൽ കോൺഗ്രസ് പുറത്തു വിട്ടത് തട്ടിക്കൂട്ട് കണക്കാണെന്ന് എം. സ്വരാജ് ആരോപിച്ചു. കള്ള കണക്ക് അവതരിപ്പിച്ചത് വീണ്ടും കൊള്ള നടത്താനാണെന്നും അ​ദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാരിന്റെ വയനാട് ടൗൺഷിപ്പ് നിർമാണം പ്രതിസന്ധിയിലെന്ന ആരോപണങ്ങൾ പുകമറ മാത്രമാണെന്നും ദുരന്തബാധിതർക്ക് പരാതി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അവർ ഇപ്പോഴും താമസിക്കുന്നത് സർക്കാർ സഹായത്തിലുള്ള വാടകവീട്ടിലാണ്. ഇപ്പോൾ നടക്കുന്നത് മിനുക്ക് പണികളാണ്. വീട് വയ്ക്കുമെന്ന വാഗ്ദാനം കോൺഗ്രസ് പാലിച്ചില്ലെങ്കിൽ സഹായം പ്രതീക്ഷിക്കുന്നവരെ സർക്കാർ പരിഗണിക്കുമെന്നും എം. സ്വരാജ് വ്യക്തമാക്കി.

"കോൺഗ്രസ് ദുരന്തത്തെ വിറ്റ് ക്യാഷ് ആക്കി. നേതാക്കൾ നിരന്തരം ഈ വിഷയത്തിൽ കള്ളം പറയുന്നു. പ്രളയ കാലത്തെ പോലെ വയനാടും ആവർത്തിച്ചു. കോൺ​ഗ്രസ് ദുരന്തങ്ങൾക്കായി കാത്തിരിക്കുന്നു. ജനങ്ങളിൽ നിന്ന് പിരിച്ച പണത്തിന് സിപിഐഎമ്മിന് കടുകുമണി പോലെ കണക്ക് ഉണ്ട്. സ്പടികം പോലെ സുധാര്യമാണ് എൽഡിഎഫിന്റെ കണക്കുകൾ.

പ്രളയത്തിൽ കോൺഗ്രസ് 1000 വീടുകൾ വാഗ്ദാനം ചെയ്തു. ഒരു വീട് പോലും വച്ച് നൽകിയില്ല. ഒരു വീടെങ്കിലും കാണിക്കാൻ കഴിയുമോ? ഭരണം മാറണമെന്ന് പറയുന്നവരോട് സ്കൂളുകൾ പൂട്ടുന്നവർ തിരികെ വരണമെന്നാണോ പറയുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം പിഎസ്‌സി നിയമനം നടത്തുന്നവർ മാറുകയാണോ വേണ്ടത്? കറന്റ് കട്ട് ഇല്ലാത്ത ഭരണം മാറണം എന്നാണോ പറയുന്നത്? ആ മാറ്റമാണോ കേരളത്തിൽ വേണ്ടത്?", എം. സ്വരാജിന്റെ വാക്കുകൾ.

SCROLL FOR NEXT