തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന്റെ പേര് നിർദേശിച്ച് മുസ്ലീം ലീഗ്. എഐസിസി നിരീക്ഷകരെ നേരിട്ട് അറിയിച്ചു. ലീഗിൻ്റെ പാർട്ടി നേതൃത്വത്തിൻ്റെ തീരുമാനമാണ് എഐസിസി നിരീക്ഷകരെ അറിയിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, ഇ.ടി. മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ എംപി എന്നിവരടക്കമെത്തിയാണ് പിന്തുണ അറിയിച്ചത്.
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ തലസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. എംഎൽഎമാരുമായും ഘടകക്ഷികളുമായി എഐസിസി നിരീക്ഷകർ കൂടിക്കാഴ്ച നടത്തി. വി.ഡി. സതീശനെ ഘടകക്ഷികൾ പരോക്ഷമായി പിന്തുണച്ചു. ലീഗിന്റേയും ജോസഫ് ഗ്രൂപ്പിന്റേയും പിന്തുണ സതീശനെന്ന് സൂചന. മുഖ്യമന്ത്രി ചർച്ചകൾ നീളുന്നതിൽ ആർഎസ്‍പി അതൃപ്തിയറിയിച്ചു.
അതേസമയം, ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും തീരുമാനം നീളില്ലെന്നും എഐസിസി നിരീക്ഷകൻ അജയ് മാക്കൻ അറിയിച്ചു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള തീരുമാനം എഐസിസിക്ക് വിട്ടുള്ള പ്രമേയം നിയമസഭാ കക്ഷി യോഗം പാസാക്കി. 48 എംഎൽഎമാരുടെ പിന്തുണ കിട്ടിയെന്ന് കെ.സി. പക്ഷം അവകാശപ്പെട്ടു. 35 പേർ ഒപ്പമെന്ന് വി.ഡി. പക്ഷവും 23 പേർ പിന്തുണച്ചെന്ന് ആർ.സി. ക്യാംപും അവകാശമുന്നയിച്ചു.