Source: Files
ASSEMBLY ELECTION 2026

പേരാമ്പ്രയിലെ മൈക്ക് അനൗൺസ്മെൻ്റ് വിവാദം: ടി.പി. രാമകൃഷ്ണന് നോട്ടീസയച്ച് ഡെപ്യൂട്ടി കളക്ടർ

പെരുമാറ്റ ചട്ടത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ടി.പി. രാമകൃഷ്ണന് നോട്ടീസയച്ചത്...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: പേരാമ്പ്രയിലെ മൈക്ക് അനൗൺസ്മെന്റ് വിവാദത്തിൽ എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫിൻ്റെ പരാതിയിൽ പെരുമാറ്റ ചട്ടത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസയച്ചത്. കഴിഞ്ഞ ദിവസം എൽഡിഎഫ് പ്രചാരണത്തിനിടെ നടത്തിയ അനൗൺസ്‌മെൻ്റാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. പിന്നാലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്‌തിരുന്നു. വർഗീയ ചേരിതിരിവുണ്ടാക്കാൻ എൽഡിഎഫ് നടത്തുന്ന പ്രചാരണമാണെന്നാണ് യുഡിഎഫ് നൽകിയ പരാതിയിൽ പറയുന്നു.

യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയക്കെതിരെ മതസ്പർധ വളർത്തുന്ന രീതിയിൽ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ ചെയർമാൻ ബാലനാരായണൻ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എൽഡിഎഫ് പ്രചാരണവാഹനത്തിൻ്റെ അനൗൺസ്‌മെൻ്റിൻ്റെ വീഡിയോ സഹിതമാണ് പരാതി നൽകിയത്. ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെൻ്റാണ് എൽഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നത്. 'നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്' എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നും ഇത് മതഏകീകരണത്തിൻ്റെ ചിഹ്നം വിളിയാണെന്നും മതവർഗീയതയുടെ തന്ത്രമാണ് ലീഗ് പയറ്റുന്നതെന്നുമായിരുന്നു അനൗൺസ്‌മെൻ്റ്. ലീഗിൻ്റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോൽപ്പിക്കണമെന്നും അനൗൺസ്‌മെൻ്റിൽ പറഞ്ഞിരുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പരാതി നൽകിയത്.

അതേസമയം, വർഗീയ അജണ്ടയുടെ ഭാഗമായ അനൗൺസ്‌മെൻ്റിന് പിന്നിൽ കാഫിർ സ്ക്രീൻഷോട്ടുമായി വന്നവരാണെന്ന് ഫാത്തിമ തഹ്‌ലിയ പ്രതികരിച്ചു. തനിക്കും കുടുംബത്തിനുമെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നതെന്നും, പോസ്റ്റുകൾക്ക് താഴെ നീചമായ കമൻ്റുകളാണ് വരുന്നതെന്നും, സൈബർ ആക്രമണത്തിന് നേതൃത്വം നൽകുന്നത് ഇടതുപക്ഷമാണെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

SCROLL FOR NEXT