ASSEMBLY ELECTION 2026

"എന്നാൽ ഇനി ഇതിൽ സംവാദം ആയാലോ?"; പെർഫോമൻസ് കാർഡുമായി വി.ഡി. സതീശനെയും രാജീവ് ചന്ദ്രശേഖറിനെയും വെല്ലുവിളിച്ച് മുഖ്യമന്ത്രി

നവകേരളത്തിന്‍റെ നട്ടെല്ലായ പത്തുവര്‍ഷങ്ങളെന്ന തലക്കെട്ടോടെയാണ് എല്‍ഡിഎഫിന്‍റെ റിപ്പോര്‍ട്ട് കാര്‍ഡ് പത്തില്‍ പത്തു മാര്‍ക്കും എ പ്ലസ് ഗ്രേഡോടെയും പുറത്തുവിട്ടത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും ഉൾപ്പെടെയുള്ള സംവാദ വെല്ലുവിളികൾ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി സംവാദത്തിന് ക്ഷണിച്ചത്. ഇടത് സർക്കാരിൻ്റെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തിയ പോസ്റ്റ് 'എന്നാൽ ഇനി ഒരു സംവാദം ആയാലോ' എന്ന് തലക്കെട്ടോടെയാണ് പങ്കുവച്ചിരിക്കുന്നത്.

നവകേരളത്തിന്‍റെ നട്ടെല്ലായ പത്തുവര്‍ഷങ്ങളെന്ന തലക്കെട്ടോടെയാണ് എല്‍ഡിഎഫിന്‍റെ റിപ്പോര്‍ട്ട് കാര്‍ഡ് പത്തില്‍ പത്തു മാര്‍ക്കും എ പ്ലസ് ഗ്രേഡോടെയും പുറത്തുവിട്ടത്. സര്‍ക്കാര്‍ സ്കൂളുകള്‍ ഹൈടെക് ആയെന്നും സ്കൂള്‍ തുറക്കും മുന്‍പെ പാഠപുസ്തകങ്ങളും യൂണിഫോമും ലഭിക്കുന്ന സ്ഥിതിയായെന്നും 8000ത്തിലേറെ സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്ത് വന്നുവെന്നും മാലിന്യ സംസ്കരണത്തിലും മാതൃകയായെന്നുമെല്ലാം കാര്‍ഡില്‍ വിശദീകരിക്കുന്നു.

കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചത്. സമയവും സ്ഥലവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. നുണേശൻ ആണോ നുണറായി ആണോ കൂടുതൽ യോജിക്കുന്നതെന്ന് നോക്കാമെന്നും വി.ഡി.സതീശൻ പറ‍ഞ്ഞിരുന്നു. ഭവനപദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി യമണ്ടന്‍ നുണയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജനങ്ങളോട് വെറുതെ ഓരോന്ന് പറഞ്ഞ് ശ്രദ്ധ തിരിക്കുന്ന രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും കരുത്തും ധൈര്യവും ഉണ്ടെങ്കിൽ തന്റെ ഒപ്പം വന്ന് സംവാദം നടത്താൻ മുഖ്യമന്ത്രി തയാറാകണമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പക്ഷം. ഇരട്ടത്താപ്പിന്റെ മറ്റൊരു പേരാണ് സിപിഐഎം. ഇരട്ടത്താപ്പാണ് സിപിഐഎമ്മിന്റെ പ്രത്യയശാസ്ത്രം. 10 വർഷം തങ്ങൾ എന്ത് ചെയ്തു എന്നത് പറയാൻ ബിജെപി തയ്യാറാണ്. തന്റെ പൊട്ട മലയാളത്തിൽ സംവാദ​ത്തിന് തയാറാണെന്നും തന്റെ മലയാളത്തിനൊപ്പം വസ്തുതയും വിവരങ്ങളും സത്യവുമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

SCROLL FOR NEXT