കൊച്ചി: തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂല സാഹചര്യമെന്ന് രമേശ് ചെന്നിത്തല. 100 ലേറെ സീറ്റ് നേടി അധികാരത്തിൽ വരുമെന്ന് അദ്ദേഹം ആത്മ വിശ്വാസം പ്രകടിപ്പിച്ചു. ഈ സർക്കാർ എങ്ങനെയെങ്കിലും പോയാൽ മതിയെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും 10 വർഷം കഴിയുമ്പോൾ സംസ്ഥാനം ഗുരുതര തകർച്ചയിലാണെന്നും ചെന്നിത്തല ആരോപിച്ചു.
സ്വർണം കട്ടവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് ചെന്നിത്തല പറഞ്ഞു. പ്രതികളെ രക്ഷപ്പെടുത്താൻ സർക്കാർ ബോധപൂർവമായ ശ്രമം നടത്തിയെന്നും ഭക്ത ജനങ്ങൾക്കൊപ്പമെന്ന് സർക്കാർ കള്ള പ്രചാരണം നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു.
പിഡിപി പിന്തുണയെക്കുറിച്ചും രമേശ് ചെന്നിത്തല പ്രതികരിച്ചു. ഭൂരിപക്ഷ വർഗീയത കത്തിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും കഴിഞ്ഞ തവണ ന്യൂന പക്ഷമായിരുന്നെങ്കിൽ ഇത്തവണ ഭൂരിപക്ഷ പ്രീണനമാണ് സിപിഐഎമ്മിൻ്റെ നയമെന്നും അദ്ദേഹം പറഞ്ഞു. തുടർഭരണം ഉണ്ടായത് ബിജെപിയുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമായാണെന്ന് ചെന്നിത്തല ആരോപിച്ചു.
കുന്നത്തുനാട്ടിൽ ട്വൻ്റി-20യ്ക്ക് ഇത്രയും സീറ്റ് നൽകിയതിൽ കള്ളക്കളി ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. കൂത്തുപറമ്പിലെ വിജയം ബിജെപി വോട്ട് വാങ്ങിയാണെന്ന് പറഞ്ഞ ചെന്നിത്തല ബിജെപിയുമായുള്ള ഡീൽ മറച്ചുവെക്കാൻ ആണ് കോൺഗ്രസിന്റെ പഴയ ആരോപണം മുഖ്യമന്ത്രി ഉന്നയിക്കുന്നതെന്നും കൂട്ടി ചേർത്തു.