കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. യഥാര്‍ഥ വരുമാനം നാമനിർദേശ പത്രികയിൽ കാണിച്ചില്ലെന്ന പരാതിയെ തുടർന്ന് സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവച്ചിരുന്നു. വിജയ സാധ്യതയുള്ള പ്രമുഖ നേതാവ് തന്നെ മത്സരരംഗത്ത് നിന്ന് മാറി നിൽക്കേണ്ട സാഹചര്യം വരുമോ എന്ന ആശങ്കയിലായിരുന്നു കോൺഗ്രസ് ക്യാമ്പ്. എന്നാൽ വിശദീകരണം എഴുതി നൽകിയതോടെ പത്രിക സ്വീകരിച്ചു.
റിട്ടേണിംഗ് ഓഫീസർ പക്ഷപാതപരമായി തീരുമാനമെടുത്തു എന്ന് പരാതിക്കാരൻ അഡ്വ. അയൂബ് ഖാൻ ആരോപിച്ചു. ഫൈൻ അടച്ചതിൽ വെരിഫിക്കേഷൻ നടന്നിട്ടില്ല. നുണകൾ മാത്രം എഴുതിയ സത്യവാങ് മൂലമാണ് വി.ഡി. സതീശൻ നൽകിയത്. തെരഞ്ഞെടുപ്പിന് ശേഷം കോടതിയെ സമീപിക്കുമെന്നും അയൂബ് ഖാൻ ആരോപിച്ചു.
എൽഡിഎഫും എൻഡിഎയും പരാതി നൽകിയിരുന്നു. വി.ഡി. സതീശൻ അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനം പത്രികയിൽ കാണിച്ചില്ല എന്നതടക്കം മൂന്ന് പരാതികളാണ് ഉയർന്നുവന്നത്. വി.ഡി. സതീശൻ്റെ വിശദീകരണം കൂടി കേട്ട ശേഷം സൂക്ഷ്മ പരിശോധന നടത്തുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.