കണ്ണൂർ: തളിപ്പറമ്പിൽ കോൺഗ്രസിന് തലവദനയായി സിപിഐഎം വിട്ട ടി. കെ. ഗോവിന്ദൻ്റെ സ്ഥാനാർഥിത്വം . മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയ്ക്കുന്ന ഗോവിന്ദൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് പ്രാദേശിക നേതാക്കളിൽ ഒരു വിഭാഗത്തിൻ്റെ ആവശ്യം.
അതേസമയം, ടി.കെ. ഗോവിന്ദന് പിന്തുണ നൽകുന്നതിലും പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്താത്തതിലും പ്രതിഷേധിച്ച് കെപിസിസി അംഗം കൊയ്യം ജനാർദനൻ നാമനിർദേശ പത്രിക സമർപ്പിച്ചു. എന്നാൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാനില്ലെന്നാണ് ടി.കെ. ഗോവിന്ദൻ്റെ നിലപാട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ ഇരിട്ടിയിലെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു ഗോവിന്ദൻ്റെ പ്രതികരണം.
പി. കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിലൂടെ ആരംഭിച്ച വിവാദങ്ങൾ ആദ്യഘട്ടത്തിൽ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയെങ്കിലും, ടി.കെ. ഗോവിന്ദന് പിന്തുണ പ്രഖ്യാപിച്ചതോടെ വെട്ടിലായത് കോൺഗ്രസ് ആണ്. പാർട്ടിക്ക് അകത്ത് നിന്ന് തന്നെ വിമത ശബ്ദം ഉയർന്നതോടെ ഗോവിന്ദനെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് നേതൃതലത്തിലെ ആലോചന. സിപിഐഎം വിമതനെ പാർട്ടി സ്ഥാനാർഥിയാക്കിയാൽ പ്രാദേശിക നേതാക്കളെയും അണികളെയും ഒരുപോലെ അനുനയപ്പിക്കാനാകുമെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ യൂത്ത് കോൺഗ്രസ് നേതൃത്വം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് കത്തയച്ചു. തീരുമാനം തിരുത്തിയില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് യൂത്ത് കോൺഗ്രസിൻ്റെ മുന്നറിയിപ്പ്.
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായ ഇടത് സ്ഥാനാർഥി പി.കെ. ശ്യാമള ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. അതേസമയം, എൻഡിഎയിലും പ്രതിസന്ധി കടുക്കുകയാണ്. പ്രചാരണത്തിന് പോലും ഇറങ്ങാതെ നിസഹകരണത്തിലാണ് മുൻ ജില്ലാ പ്രസിഡൻ്റ് എൻ. ഹരിദാസൻ. ധർമടത്ത് സീറ്റ് പ്രതീക്ഷിച്ചിട്ടും ലഭിക്കാത്തതിനാൽ ഇടഞ്ഞുനിൽക്കുന്ന ഹരിദാസനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.