ASSEMBLY ELECTION 2026

യുഡിഎഫിന് ഐതിഹാസിക വിജയം സമ്മാനിക്കാൻ തൃക്കരിപ്പൂർ തയ്യാർ: സന്ദീപ് വാര്യർ

സന്ദീപ് വാര്യരുടെ വരവ് ഇടതു കോട്ടയിൽ ഇളക്കം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് യുഡിഎഫ് ക്യാംപിൻ്റെ വിലയിരുത്തൽ.

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: തൃക്കരിപ്പൂർ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. മണ്ഡല രൂപീകരണം മുതൽ ഇടതിൻ്റെ ശക്തി തെളിയിച്ച മണ്ഡലമാണ് തൃക്കരിപ്പൂർ. സന്ദീപ് വാര്യരുടെ വരവ് ഇടതു കോട്ടയിൽ ഇളക്കം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് യുഡിഎഫ് ക്യാംപിൻ്റെ വിലയിരുത്തൽ. ചാനൽ ചർച്ചയിൽ ഉൾപ്പെടെയുള്ള സജീവ പങ്കാളിത്തം മണ്ഡലത്തിലും ജനകീയനാകാൻ സഹായിക്കും എന്ന് സന്ദീപ് വാര്യർ പറഞ്ഞു.

പാലക്കാട് സ്വദേശിയായിരുന്നെങ്കിലും തൃക്കരിപ്പൂരിൽ റെയിൽവെ സ്റ്റേഷൻ മാസ്റ്ററായിരുന്ന ഗോവിന്ദ വാരിയരുടെ മകനെന്ന് പരിചയപ്പെടുത്തി ഈ നാട് തനിക്ക് അപരിചിതമല്ല എന്നായിരുന്നു സന്ദീപ് ആദ്യ മണ്ഡലം സന്ദർശനത്തിൽ വോട്ടർമാരോട് പറഞ്ഞത്.

കേരളത്തിൽ ഏറെ ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായ തൃക്കരിപ്പൂരിലെ തെരഞ്ഞെടുപ്പ് ചിത്രം സന്ദീപ് വാര്യരുടെ വരവോടെ മാറിക്കഴിഞ്ഞെന്നാണ് യുഡിഎഫ് ക്യാംപിൻ്റെ ആത്മവിശ്വാസം. സ്ഥാനാർഥി പ്രഖ്യാപനത്തിന് അൽപം വൈകിയെങ്കിലും അതെല്ലാം മറികടന്ന് യുഡിഎഫ് പ്രചാരണ രംഗത്ത് സജീവമാണ്.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും യുഡിഎഫിനാണ് മുൻതൂക്കം ലഭിച്ചത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ 10,448 വോട്ടിൻ്റെ ലീഡ് നേടിയിരുന്നു. ഉണ്ണിത്താന് ശേഷം ഏറെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് പ്രവർത്തകർ സന്ദീപിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമാകുന്നത്.

ചരിത്രപരമായി ഇടതുപക്ഷത്തിന് അനുകൂലമായിരുന്ന തൃക്കരിപ്പൂർ ഇത്തവണ യഥാർഥ മത്സരവേദിയായി മാറിയിരിക്കുകയാണ്. എന്നാൽ ശക്തമായ ഭരണ വിരുദ്ധ വികാരവും മണ്ഡലത്തിലെ വികസന പോരായ്മകളും സന്ദീപിന് അനുകൂല വോട്ടുകളാവും എന്ന പ്രതീക്ഷയാണ് യുഡിഎഫ് ക്യാംപിനുള്ളത്.

SCROLL FOR NEXT