തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച കൊട്ടിക്കലാശത്തിൽ സംഘർഷം. വിവിധയിടങ്ങളിൽ പൊലീസും പ്രവർത്തകരും, ചിലയിടങ്ങളിൽ സമയപരിധി അവസാനിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാത്തതിൽ പൊലീസ് ഇടപെട്ടതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്.
പട്ടാമ്പിയിൽ കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും ഏറ്റുമുട്ടി. സംഘർഷത്തിൽ പൊലീസുകാരനും പരിക്കേറ്റു. ലാത്തി വീശിയതോടെ മൂന്ന് എൽഡിഎഫ് പ്രവർത്തകർക്കും യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. പരാജയഭീതി കാരണമാണ് യുഡിഎഫ് അക്രമം നടത്തിയതെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.
എറണാകുളം തോപ്പുംപടിയിൽ പൊലീസും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. സമയം കഴിഞ്ഞിട്ടും പിരിഞ്ഞു പോകാത്തതിനാൽ പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് വാക്കേറ്റം ഉണ്ടാവുകയായിരുന്നു. പള്ളുരുത്തിയിൽ കച്ചേരിപ്പടിയിൽ ഡിസിസി സെക്രട്ടറിയെ എൽഡിഎഫ് പ്രവർത്തകർ മർദിച്ചതായി പരാതി. ഡിസിസി സെക്രട്ടറി എൻ. ആർ. ശ്രീകുമാറിനാണ് മർദനമേറ്റത്. കൊടി കീറിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദനമെന്നാണ് പരാതി.
അതേസമയം, പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. തത്തപ്പിളളി സ്വദേശി അലി (70) മരിച്ചത്.
ഹരിപ്പാടും കൊട്ടിക്കലാശത്തിനുശേഷം സംഘർഷമുണ്ടായി. എസ്ഐക്കും പൊലീസുകാരനും അടക്കം 10 പേർക്ക് പരിക്കേറ്റു. എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് കല്ലേറ് ഉണ്ടായത്. കൊട്ടിക്കലാശയത്തിനുശേഷം പിരിഞ്ഞു പോകുന്നതിനിടെയാണ് ആദ്യം സംഘർഷം ഉണ്ടായത്. ഇതിനു പിന്നാലെ കല്ലേറ് ഉണ്ടാവുകയായിരുന്നു. എഴിക്കകത്ത് ജംഗ്ഷനിൽ ആയിരുന്നു സംഭവം.
കലാശക്കൊട്ടിനിടെ എറണാകുളം ഡിസിസി സെക്രട്ടറിക്ക് മർദനമേറ്റു. പോസ്റ്റർ കീറിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് മർദനമേറ്റത്. മുളവടി കൊണ്ട് വയറ്റിൽ കുത്തുകയും, അടിക്കുകയും ചെയ്തു എന്നാണ് ആരോപണം. ശ്രീകുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കലാശക്കൊട്ടിനിടെ പരസ്പരം പ്രകോപിപ്പിക്കുന്ന ഫ്ലക്സുകൾ ഉയർത്തി പ്രവർത്തകർ. തൊടുപുഴയിലാണ് വയനാട് ഫണ്ട് കോൺഗ്രസ് കട്ടുവെന്നും ശവംതൂക്കികൾക്ക് ഇവിടെ വോട്ടില്ലെന്നും ഇടതുപ്രവർത്തകർ ബാനറുയർത്തിയത്. പിന്നാലെ അമ്പലം വിഴുങ്ങികൾക്ക് ഇവിടെ വോട്ടില്ല എന്ന ഫ്ലക്സ് ഉയർത്തി യുഡിഎഫ് പ്രതിരോധം തീർക്കുകയും ചെയ്തു.