ചെന്നൈ: പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് ചേരും. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും.
ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം. വിജയ് ഉൾപ്പെടെ 99 നിയുക്ത ടിവികെ എംഎൽഎമാർ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നത്. എം. കെ. സ്റ്റാലിൻ അടക്കം പല മുതിർന്ന ഡിഎംകെ നേതാക്കളും പരാജയപ്പെട്ട തെരഞ്ഞെടുപ്പിന് ശേഷം ഉദയനിധി സ്റ്റാലിൻ ആണ് ഡിഎംകെ നിയമസഭാ കക്ഷി നേതാവെന്ന പ്രത്യേകതയുണ്ട്.
സഭയിലെ മുതിർന്ന അംഗമായ എം.വി. കറുപ്പയ്യ ആണ് പ്രൊ ടെം സ്‌പീക്കർ. ശോലവണ്ടർ മണ്ഡലത്തിൽ നിന്നുള്ള ടിവികെ എംഎൽഎ ആണ് അദ്ദേഹം. ഉദയനിധി സ്റ്റാലിനാണ് നിയമസഭാ കക്ഷി നേതാവ്. കഴിഞ്ഞ ദിവസം നടന്ന മന്ത്രി സഭാ സത്യപ്രതിജ്ഞ ചടങ്ങിൽ വിജയ്ക്കൊപ്പം പത്ത് പേർ കൂടി അധികാരം ഏറ്റെടുത്തിരുന്നു.
മുഖ്യമന്ത്രിയായി അധികാരമേറ്റ ജോസഫ് വിജയ് ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകുന്ന രണ്ട് സുപ്രധാന ഫയലുകളിലാണ് ആദ്യം ഒപ്പുവെച്ചത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം പ്രത്യേക സേനയെ രൂപീകരിക്കാൻ ഉത്തരവിട്ടു. ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.