തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി(എഫ്സിആർഎ) ക്രിസ്ത്യൻ സഭകളെ ഭീഷണിപ്പെടുത്താനെന്ന് തോമസ് ഐസക്ക്. സഭകളുടെ സ്വത്ത് വേണ്ടി വന്നാൽ പിടിച്ചെടുക്കും എന്ന തരത്തിലാണ് നിയമ നിർമാണമെന്ന് അദ്ദേഹം ആരോപിച്ചു. നിയമം മത ന്യൂന പക്ഷങ്ങളുടെ അവകാശങ്ങളെ ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമം കേന്ദ്രത്തിന് എന്തും ചെയ്യാനുള്ള അധികാരം നൽകുന്നുവെന്ന് തോമസ് ഐസക്ക് ആരോപിച്ചു. ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് കാരണം നരേന്ദ്ര മോദിയാണെന്നും അത് മറച്ച് വെയ്ക്കാനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഫണ്ട് കേരളം കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രി ആക്ഷേപിക്കുകയാണെന്നും ഏറ്റവും വലിയ കേന്ദ്രാവിഷ്കൃത പദ്ധതിയായ തൊഴിലുറപ്പിൽ കേരളം എത്രയോ മുമ്പിലാണെന്നും ഇതിൽ എവിടെയാണ് കൊള്ളയെന്നും തോമസ് ഐസക്ക് ചോദിച്ചു. സർവ്വശിക്ഷ അഭിയാൻ പദ്ധതിയിൽ എത്ര സ്കൂളുകൾക്കാണ് കേരളത്തിൽ അവാർഡുകൾ കിട്ടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ പിന്തുണയിലും തോമസ് ഐസക്ക് പ്രതികരിച്ചു. എസ്ഡിപിഐ പിന്തുണ നൽകുമെന്നത് വികസനത്തിനായിരിക്കാമെന്നും എന്തിനാണെന്ന് അവരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും ബിജെപിക്ക് വോട്ട് ചെയ്താൽ വർഗീയതയ്ക്ക് വോട്ടു ചെയ്യലാണെന്നും അദ്ദേഹം പറഞ്ഞു.