ASSEMBLY ELECTION 2026

വാടാനപ്പള്ളിയിലെ കിറ്റ് വിവാദം: പ്രതിഷേ​ധിച്ച ടി.എൻ. പ്രതാപനും പ്രവർത്തകരും അറസ്റ്റിൽ

പൊലീസ് നിർദേശം അവഗണിച്ചും പ്രതിഷേധം തുടർന്നതിന് പിന്നാലെയാണ് അറസ്റ്റുു ചെയ്തത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ വൻ സംഘർഷം. ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ച നാലായിരത്തോളം ഭക്ഷ്യക്കിറ്റുകൾ പിടികൂടിയെന്ന യുഡിഎഫ്-എൽഡിഎഫ് ആരോപണമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ പ്രതിഷേ​ധിച്ച മണലൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനെയും പ്രവർത്തകരെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

പൊലീസ് നിർദേശം അവഗണിച്ചും പ്രതിഷേധം തുടർന്നതിന് പിന്നാലെയാണ് അറസ്റ്റുു ചെയ്തത്. ഗോഡൗൺ പരിസരത്തു നിന്നും അറസ്റ്റ് ചെയ്ത ടി.എൻ. പ്രതാപനെ സ്റ്റേഷനിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞു.

സംഭവത്തിൽ ഗോഡൗൺ ഉടമയെയും കിറ്റുകൾ ഓർഡർ ചെയ്ത ബിജെപി പ്രവർത്തകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൻ്റെ വിവരങ്ങൾ പുറത്തുവന്നതോടെയുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാവിലെയോടെയാണ് വാടാനപ്പിളി സെൻ്ററിന് അടുത്ത് പ്രവർത്തിക്കുന്ന ചാമ്പ്യൻസ് എൻ്റർപ്രൈസസ് എന്ന സ്ഥാപനത്തിൽ വിതരണം ചെയ്യാനായി എത്തിയ കിറ്റ് കണ്ടെത്തിയത്. നാലായിരം കിറ്റുകളാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. സംഘർഷത്തിന് പിന്നാലെ സ്ഥലത്ത് കേന്ദ്രസേനയും എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒളരിയിലെ സൂപ്പർ മാർക്കറ്റിൽ നിന്നും ബിജെപി നേതാവിൻ്റെ നിർദേശ പ്രകാരം കിറ്റുകൾ വിതരണം ചെയ്തിരുന്നു. കിറ്റുകൾ തയ്യാറാക്കിയത് ബിജെപി നേതാവ് രാധാകൃഷ്ണൻ പറഞ്ഞിട്ടാണെന്ന് കാർത്തിക സൂപ്പർ മാർക്കറ്റ് ഉടമ ബിമൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. 100ലധികം കിറ്റുകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നു. 50 കിറ്റുകളുടെ പണം തന്നെന്നും 48 പേർ എത്തി കിറ്റുകൾ വാങ്ങിയെന്നും ബിമൽ പറഞ്ഞിരുന്നു.

ബിജെപിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം ചെയ്തെന്ന പരാതി ഉയർന്നതിന് വന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശപ്രകാരം കേസെടുത്തിരുന്നു. ബിജെപി നേതാക്കളുടെ നിർദേശപ്രകാരം വോട്ടിന് വേണ്ടി കിറ്റ് വിതരണം ചെയ്തതാണെന്ന് പരാതി എൽഡിഎഫ് നൽകുകയും, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശ പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT