കോഴിക്കോട്: അനൗൺസ്മെൻ്റ് വിവാദത്തിലൂടെ യുഡിഎഫ് ശ്രമിക്കുന്നത് വർഗീയ ധ്രുവീകരണത്തിന് എന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. യുഡിഎഫിൻ്റേത് മനുഷ്യരെ ഭിന്നിപ്പിക്കുന്ന വൃത്തികെട്ട നിലപാട്. എൽഡിഎഫ് അംഗീകരിച്ച അനൗൺസ്മെൻ്റ് അതല്ലെന്നും എൽഡിഎഫ് ഉപയോഗിക്കുന്ന അനൗൺസ്മെൻ്റിൻ്റെ പകർപ്പ് ഹാജരാക്കുമെന്നും ടി.പി. ന്യൂസ് മലയാളം ഇലക്ഷൻ ട്രാവലറിൽ വ്യക്തമാക്കി.
എസ്ഡിപിഐയുമായി സിപിഐഎം ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. എസ്ഡിപിഐ സ്വീകരിക്കുന്നത് സ്വതന്ത്ര നിലപാടാണ്. ഇടത് നിലപാടിനോട് യോജിക്കുന്ന ആർക്കും എൽഡിഎഫിന് വോട്ട് ചെയ്യാമെന്നും ബിജെപി പ്രവർത്തകരുടെ അടക്കം ആരുടേയും വോട്ട് വേണ്ട എന്ന് പറയില്ലെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
അതേസമയം, അനൗൺസ്‌മെന്റ് വിവാദം മണ്ഡലത്തിൽ പ്രധാന ചർച്ചാവിഷയമാക്കി നിലനിർത്തുകയാണ് യുഡിഎഫ്. ദൃശ്യങ്ങൾ ഉൾപ്പെടെ കൂടുതൽ തെളിവുകൾ ശേഖരിച്ച് നിയമപരമായി നടപടി സ്വീകരിക്കാനുമുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിൽ ഇരുസ്ഥാനാർഥികളും ഉടൻ വിശദീകരണം നൽകും.