കോഴിക്കോട്: പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദത്തിൽ സിപിഐഎമ്മിനെ വെട്ടിലാക്കി കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. നൊച്ചാട് പഞ്ചായത്തിലെ ചാലിക്കരയിൽ വിവാദ അനൗൺസ്‌മെന്റ് നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളിലുള്ള വാഹനം അല്ല പുതിയ ദൃശ്യങ്ങളിലുള്ളത്.
പേരാമ്പ്രയിലെ അനൗൺസ്‌മെൻ്റ് വിവാദത്തിൽ ഇടതുപക്ഷത്തിനെതിരായ ആരോപണം ആവർത്തിച്ച് യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയ. ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ മൈക്ക് അനൗൺസ്മെന്റ് നടന്നു. മതം പറഞ്ഞ് വോട്ട് പിടിക്കേണ്ട ആവശ്യം യുഡിഎഫിനില്ല. താൻ ഒരു സമുദായത്തിന്റെ മാത്രം കുട്ടിയല്ലെന്നും എല്ലാവരുടെയും കുട്ടിയാണെന്നും ഫാത്തിമ തഹ്ലിയ വ്യക്തമാക്കി. സംഭവത്തിൽ എൽഡിഎഫ് നൽകിയത് കൗണ്ടർ പരാതിയാണെന്നും ഫാത്തിമ തഹ്ലിയ ആരോപിച്ചു.
ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെൻ്റാണ് എൽഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നത്. 'നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്' എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നും ഇത് മതഏകീകരണത്തിൻ്റെ ചിഹ്നം വിളിയാണെന്നും മതവർഗീയതയുടെ തന്ത്രമാണ് ലീഗ് പയറ്റുന്നതെന്നുമായിരുന്നു അനൗൺസ്‌മെൻ്റ്.
സംഭവത്തിൽ ഫാത്തിമ തഹ്ലിയയ്ക്കും എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണന് നോട്ടീസ് ലഭിച്ചിരുന്നു. പേരാമ്പ്ര റിട്ടേണിങ് ഓഫിസർക്ക് മൂന്ന് വ്യക്തികൾ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഫാത്തിമ തഹ്ലിയയ്ക്ക് നോട്ടീസ് നൽകിയത്. ഫാത്തിമ തഹ്‌ലിയക്കെതിരെ മതസ്പർധ വളർത്തുന്ന രീതിയിൽ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ ചെയർമാൻ ബാലനാരായണൻ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിലാണ് ടി.പി. രാമകൃഷ്ണന് നോട്ടീസ് അയച്ചത്.