ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്ക്കെതിരെ പ്രകാശ് രാജ്. സിനിമയിലെ ആരാധകവൃന്ദത്തെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെയാണ് പ്രകാശ് രാജ് വിജയ്ക്കെതിരെ രൂക്ഷവിമർശനം നടത്തിയത്. പളനിയിൽ സിപിഐഎം സ്ഥാനാർഥി എൻ. പാണ്ടിയുടെ പ്രചാരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു പ്രകാശ് രാജിൻ്റെ വിമർശനം.
സംസ്ഥാനത്ത് മൂന്ന് മാതൃകയിലുള്ള രാഷ്ട്രീയ സമീപനങ്ങളാണുള്ളതെന്ന് പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. ദ്രാവീഡിയൻ മോഡൽ, അടിമത്ത മോഡൽ, സിനിമാ മോഡൽ എന്നിങ്ങനെയാണ് മൂന്ന് മോഡലുകളെന്ന് അദ്ദേഹം സൂചിപ്പിച്ചു. സിനിമാ താരങ്ങളുടെ രാഷ്ട്രീയപ്രവേശനം ട്രെൻഡായി മാറുന്നതിനെ കുറിച്ച് പ്രകാശ് രാജ് പറഞ്ഞു. നടന്മാർക്ക് സ്‌ക്രീനിൽ വിവിധ വേഷങ്ങൾ അവതരിപ്പിക്കാൻ കഴിയുമെങ്കിലും, യഥാർഥ ജീവിതത്തിൽ രാഷ്ട്രീയ ഇടപെടലുകൾക്ക് വ്യത്യസ്തമായ ഉത്തരവാദിത്തവും പ്രതിബദ്ധതയും ആവശ്യമാണ്. സിനിമയും രാഷ്ട്രീയവും രണ്ടും രണ്ടാണ്. നിങ്ങൾക്കൊരു നടനെ ഇഷ്ടമാണെങ്കിൽ തിയേറ്ററിൽ പോയി അയാൾക്ക് വേണ്ടി വിസിലടിക്കാം. എന്നാൽ നാടിൻ്റെ ഭരണം അവരുടെ കൈകളിൽ ഏൽപ്പിക്കരുതെന്നും പ്രകാശ് രാജ് പറഞ്ഞു.
"ഒരു സിനിമയിൽ നിങ്ങൾക്ക് ഡോക്ടറാകാം, എഞ്ചിനീയർ ആകാം, അല്ലെങ്കിൽ മുഖ്യമന്ത്രിയാകാം. പക്ഷേ, രാഷ്ട്രീയത്തിൽ എങ്ങനെയാണ് നിങ്ങൾക്ക് പെട്ടെന്ന് മുഖ്യമന്ത്രിയാകാൻ കഴിയുക? എന്നെപ്പോലെ നിങ്ങളും രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ? തമിഴ്‌നാട് ജനത പ്രശ്‌നങ്ങൾ നേരിടുമ്പോൾ നിങ്ങൾ അവർക്കുവേണ്ടി നിലകൊണ്ടിട്ടുണ്ടോ, അതോ ഭാഷയ്‌ക്കോ അതിന്റെ ആത്മാഭിമാനത്തിനോ വേണ്ടി നിലകൊണ്ടിട്ടുണ്ടോ? ആളുകൾക്ക് നിങ്ങളോട് ഉള്ള സ്നേഹം നിങ്ങളുടെ കഴിവിനോടാണ്, നിങ്ങളുടെ രാഷ്ട്രീയത്തിനോടല്ല," പ്രകാശ് രാജ് പറഞ്ഞു.