ദക്ഷിണാഫ്രിക്കൻ പാസഞ്ചർ വാഹന വിപണിയിൽ വീണ്ടും ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസിന്റെ എൻട്രി. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളിൽ ഒരാളായ ടാറ്റ മോട്ടോഴ്‌സിന്റെ അനുബന്ധ സ്ഥാപനമായ ടിഎംപിവി നാല് മോഡലുകളുമായാണ് വിപണി പിടിക്കാനിറങ്ങുന്നത്. മൂന്ന് ശ്രേണിയിലുള്ള എസ്‌യുവികളും ഒരു എൻട്രി ലെവൽ കോംപാക്റ്റ് ഹാച്ച്ബാക്കും ഉൾപ്പെടുന്നതാണ് ടാറ്റയുടെ തിരിച്ചു വരവിലെ പ്രധാന ആകർഷണം.
ഹാരിയർ, കർവ്വ്, പഞ്ച്, ടിയാഗോ എന്നിവയാണ് ദക്ഷിണാഫ്രിക്കയിൽ ഇറങ്ങുന്ന ടാറ്റാ വാഹനങ്ങൾ. ജോഹന്നാസ്ബർഗിലെ സാൻഡ്ടണിലുള്ള ഗാലേറിയയിൽ നടന്ന ലോഞ്ച് ഇവന്റിൽ ദക്ഷിണാഫ്രിക്കൻ ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന മൊബിലിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത ഈ നാലു മോഡലുകൾ അവതരിപ്പിക്കുകയായിരുന്നു. രാജ്യത്തെ പ്രമുഖ ഓട്ടോമോട്ടീവ് ഗ്രൂപ്പായ മോട്ടസ് ഹോൾഡിംഗ്‍സുമായി ചേർന്നാണ് ടാറ്റയുടെ തിരിച്ചുവരവ്. 2019 മുതൽ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്കയിലെ പാസഞ്ചർ വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി എത്തുന്നത്.
ഇന്ത്യയുടെ ഔദ്യോഗിക സുരക്ഷാ റേറ്റിംഗ് സംവിധാനമായ ഭാരത് എൻസിഎപി (BNCAP), ഗ്ലോബൽ എൻസിഎപി (GNCAP) എന്നിവയുൾപ്പെടെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പുതിയ കാർ അസസ്‌മെന്റ് പ്രോഗ്രാമുകൾ പ്രകാരം എല്ലാ മോഡലുകൾക്കും നാല് അല്ലെങ്കിൽ അഞ്ച് സ്റ്റാറുകൾ റേറ്റുചെയ്‌ത വാഹന ശ്രേണിയാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്.
ദക്ഷിണാഫ്രിക്കയിൽ രാജ്യവ്യാപകമായി 40 ഡീലർഷിപ്പുകളുടെ ഒരു ശൃംഖലയിലൂടെ ടാറ്റാ മോട്ടോഴ്സ് പ്രവർത്തനം ആരംഭിക്കും. 2026 ആകുമ്പോഴേക്കും ഇത് 60 ആയി വികസിപ്പിക്കാനും ദക്ഷിണാഫ്രിക്കയിൽ ഉടനീളം വിശാലമായ പ്രവേശനക്ഷമതയും ശക്തമായ ഉപഭോക്തൃ പിന്തുണയും ഉറപ്പാക്കാനുമാണ് പദ്ധതി. ടെക്‌നീഷ്യൻമാർ, സെയിൽസ് പ്രൊഫഷണലുകൾ, വിൽപ്പനാനന്തര ടീമുകൾ എന്നിവർക്കുള്ള നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ സൃഷ്‍ടിക്കൽ, പരിശീലന പരിപാടികൾ എന്നിവയിൽ കമ്പനി നിക്ഷേപം നടത്തും. കൂടാതെ, പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തം സാമ്പത്തികലാഭവും പ്രദാനം ചെയ്യും. , ഇത് ദക്ഷിണാഫ്രിക്കൻ ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള യാത്രാ സംവിധാനങ്ങൾ സ്വന്തമാക്കാൻ സഹായിക്കും.
ദക്ഷിണാഫ്രിക്കയിലേക്കുള്ള കമ്പനിയുടെ തിരിച്ചുവരവ് ടാറ്റ മോട്ടോഴ്‌സിന്റെ ആഗോള യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡിന്റെയും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്‍റെയും മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു.