BUSINESS

ഇന്ത്യക്കാരുടെ കൈയിലുള്ളത് 32000 ടൺ സ്വർണം; വിപണിയിലെത്തിയാൽ സംഭവിക്കുന്നത്..

നിക്ഷേപം എന്ന രീതിയിലും ഇവിടെ ഏറ്റവും കൂടുതൽ പേരും ആശ്രയിക്കുന്നതും സ്വർണത്തെ തന്നെയാണ്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യക്കാർക്ക് സ്വർണത്തോടുള്ള അഭിനിവേശം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അത് കാലങ്ങളായുള്ളതാണ്. സ്വർണ വില റോക്കറ്റ് പോലെ മുന്നോട്ട് കുതിക്കുമ്പോഴും സ്വർണം ഒഴിവാക്കിയുള്ള ആഘോഷം ഇന്ത്യക്കാർക്ക് ചിന്തിക്കാൻ കഴിയില്ല. ഒരു ഗ്രാം സ്വർണമെങ്കിലും സ്വന്തമായി ഉണ്ടാവുക എന്ന ആഗ്രഹം സൂക്ഷിക്കുന്നവരാണ് പലരും. നിക്ഷേപം എന്ന രീതിയിലും ഇവിടെ ഏറ്റവും കൂടുതൽ പേരും ആശ്രയിക്കുന്നതും സ്വർണത്തെ തന്നെയാണ്. അതുകൊണ്ട് തന്നെ ജനങ്ങളുടെ പക്കൽ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് സ്വർണമാണ്.

വില കുതിക്കുന്നതിനിടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തെ പൗരന്മാരോടാവശ്യപ്പെട്ട കാര്യവും ഇതാണ്. നിങ്ങൾ പുറത്തു നിന്നും സ്വർണം വാങ്ങുന്നതവസാനിപ്പിച്ച് കൈവശമുള്ള സ്വർണം ഉപയോഗിക്കൂ എന്ന്. ഉപയോഗമില്ലാതെ ഇരിക്കുന്ന സ്വർണത്തിൻ്റെ പുനരുപയോഗമാണ് മോദി ലക്ഷ്യമിട്ടത്.

അതായത്, കണക്കുകൾ നോക്കുകയാണെങ്കിൽ ഇന്ത്യൻ വീടുകളിലും ക്ഷേത്ര ട്രസ്റ്റുകളിലുമായി ഏകദേശം 30,000-32,000 ടൺ സ്വർണം (3.8 ട്രില്യൺ ഡോളർ വിലവരും)ആണ് ശേഖരിച്ചിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും ലോക്കറുകളിലും നിലവറകളിലുമൊക്കെയായി ഉപയോഗിക്കാതെ ഇരിക്കുന്നവയാണ്. ഈ സ്വർണത്തിൻ്റെ വളരെ ചെറിയ ഭാഗമെങ്കിലും മാർക്കറ്റിലെത്തുകയാണെങ്കിൽ അത് സമ്പദ് വ്യവസ്ഥയിൽ വലിയ ചലനം ഉണ്ടാക്കും.

സ്വർണം പുനരുപയോഗം ചെയ്യാൻ ആഹ്വാനം ചെയ്തതിലൂടെ പഴയ സ്വർണം റീസൈക്കിൾ ചെയ്ത് പുതിയ സ്വർണമാക്കി മാറ്റി ഉപയോഗിക്കുവാനും അതേസമയം, പുതിയ സ്വർണം വാങ്ങി ഉപയോഗിക്കുന്നത് തടയുകയുമാണ് ലക്ഷ്യം. ഇതുവഴി സ്വർണ ഇറക്കുമതി വൻതോതിൽ കുറയ്ക്കുവാൻ സാധിക്കും.ഖനനം കുറയ്ക്കുന്നതിലൂടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കാൻ കഴിയുമെന്ന പ്രയോജനവും ഇതുകൊണ്ടുണ്ടാകും.

സ്വർണ ഇറക്കുമതി കൂടുന്നത് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ കൂടുതൽ ദുർബലപ്പെടുത്തുന്ന ഒന്നാണ്. ഇതിനായി കൂടുതൽ വിദേശ നാണ്യ കരുതൽ ശേഖരം ചെലവഴിക്കേണ്ടി വരുന്നതോടെ രൂപയുടെ മൂല്യം കുറയുകയും രാജ്യം കൂടുതൽ സാമ്പത്തിക സമ്മർദത്തിലേക്ക് പോവുകയും ചെയ്യുന്നു. സ്വർണം പുനരുപയോഗം ചെയ്യുന്നതിലൂടെ വിദേശ നാണ്യ കരുതൽ ശേഖരം കുറയാതെ സൂക്ഷിക്കാമെന്നതാണ് ഇതിൻ്റെ പ്രധാന നേട്ടം.

കണക്കുകൾ അനുസരിച്ച് വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിൻ്റെ ഒരു ശതമാനം പുനരുപയോഗിച്ചാൽ തന്നെ സ്വർണ ഇറക്കുമതി 25 മുതൽ 30 ശതമാനം വരെ കുറയ്ക്കുവാൻ സാധിക്കും. ഇറക്കുമതി ഇത്രയും കുറയുന്നതോടെ ഏകദേശം 20 മുതൽ 2500 കോടി ഡോളർ വരെയാണ് പ്രതിവർഷം ലാഭിക്കാനാവുക. അതേസമയം, ഇറക്കുമതി 50 ശതമാനം വരെ കുറയുകയാണെങ്കിൽ ഇത് 3600 കോടിയാകും.

SCROLL FOR NEXT