BUSINESS

റിലയന്‍സ് ജിയോ IPO ഈ വര്‍ഷമില്ല; ഓഹരി വില്‍പ്പന വൈകാന്‍ കാരണമെന്ത്?

അഞ്ച് വര്‍ഷത്തിനുള്ളില്‍ ജിയോ സ്‌റ്റോക് മാര്‍ക്കറ്റിങ് ലിസ്റ്റിങ്ങിലേക്ക് വരുമെന്ന് 2019ല്‍ മുകേഷ് അംബാനി പറഞ്ഞിരുന്നു.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ ടെലികോം ഭീമന്മാരായ റിലയന്‍സ് ജിയോയുടെ പ്രാഥമിക ഓഹരി വില്‍പ്പന വൈകുമെന്ന് റിപ്പോര്‍ട്ട്. മുന്‍ നിശ്ചയിച്ച പ്രകാരം ഓഹരി വില്‍പ്പന ഈ വര്‍ഷം നടന്നേക്കില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പ്രാഥമിക ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രകിയ ആരംഭിക്കുന്നതിനായും സ്റ്റോക്ക് മാര്‍ക്കറ്റ് സാധ്യതകളെക്കുറിച്ച് അറിയുന്നതിനും കമ്പനി ഇതുവരെ ബാങ്കര്‍മാരെ നിയമിച്ചിട്ടില്ലെന്നും അടുത്ത വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

റിലയന്‍സ് ജിയോയുടെ IPO യെ വലിയ പ്രതീക്ഷയുള്ള ലിസ്റ്റിങ്ങിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രാഥമിക ഓഹരി വില്‍പ്പനയിലേക്ക് കടക്കുംമുമ്പ് കമ്പനിയുടെ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്താനാണ് റിലയന്‍സ് ജിയോ ലക്ഷ്യമിടുന്നതെന്നാണ് കരുതുന്നത്. വരുമാനം വര്‍ധിപ്പിക്കാനും ടെലികോം ഉപഭോക്ത അടിത്തറ വളര്‍ത്തുവാനും ഡിജിറ്റല്‍ സര്‍വീസ് വര്‍ധിപ്പിക്കാനുമൊക്കെയാണ് ലക്ഷ്യമിടുന്നത്.

'ജിയോ (ഐപിഒ) ഈ വര്‍ഷം ഉണ്ടാവില്ല. അത് സാധ്യമല്ല. കമ്പനിക്ക് ബിസിനസ് കുറച്ചുകൂടി ബലപ്പെടേണ്ടതായുണ്ട്,' അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ ജിയോ സ്‌റ്റോക് മാര്‍ക്കറ്റിങ് ലിസ്റ്റിങ്ങിലേക്ക് വരുമെന്ന് 2019ല്‍ മുകേഷ് അംബാനി പറഞ്ഞിരുന്നു. റിലയന്‍സ് ജിയോ പ്ലാറ്റ് ഫോമുകള്‍ക്ക് 2025 മുംബൈ ലിസ്റ്റിങ്ങില്‍ ഇടംപിടിക്കുകയാണ് ലക്ഷ്യമെന്നും ഇതുവഴി അവര്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐപിഒ ആയി മാറാനാണ് ലക്ഷ്യം വെക്കുന്നതെന്നും കഴിഞ്ഞ വര്‍ഷം റോയ്‌ട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റിലയന്‍സ് ജിയോയ്ക്ക് അവരുടെ 80 ശതമാനം വരുമാനവും (ഏകദേശം 17.6 ബില്ല്യണ്‍ ഡോളര്‍) വരുന്നത് ടെലികോം മേഖലയില്‍ നിന്നാണ്. 488 മില്യണ്‍ ഉപഭോക്താക്കളുള്ള ഇന്ത്യയിലെ നിലവിലെ ഏറ്റവും വലിയ ടെലികോം കമ്പനി റിലയന്‍സ് ജിയോ ആണ്. അതേസമയം ജിയോയ്ക്ക് അടുത്തിടെ താരിഫ് നിരക്ക് വര്‍ധിപ്പിച്ചത് വഴി ചെറിയ തിരിച്ചടിയും നേരിട്ടിരുന്നു.

SCROLL FOR NEXT