വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിന് അയവ് വന്നതോടെ അസംസ്‌കൃത എണ്ണ വില ഇടിയാൻ തുടങ്ങിയതോടെ കരുത്താർജിച്ച് രൂപ. മൂന്ന് മാസത്തിനിടെ ആദ്യമായാണ് ക്രൂഡ് വില ബാരലിന് 80 ഡോളറിന് താഴെയെത്തുന്നത്. ഇതോടെ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 94.46 നിലവാരത്തിലേയ്ക്ക് ഉയരുകയും ചെയ്തു.
ബുധനാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ രൂപയുടെ മൂല്യം ഡോളറിനെതിരെ 10 പൈസ വർധിച്ച് 94.46 എന്ന നിലയിലെത്തി. മുൻപ് 94.56 ആയിരുന്നു. നാല് വ്യാപാര ദിനങ്ങളിലായി രൂപയുടെ മൂല്യം ഒരു ശതമാനത്തിലധികം കൂടി.
വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം 94.00 മുതൽ 93.80 വരെയാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം ബ്രെൻ്റ് ക്രൂഡ് വില അഞ്ച് ശതമാനം ഇടിഞ്ഞ് ബാരലിന് 79 ഡോളറിനടുത്തെത്തി. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറാണ് വില കുറയാൻ പ്രധാന കാരണം. ഇറാനിൽ നിന്നുള്ള എണ്ണ വിതരണം കൂടുമെന്ന പ്രതീക്ഷയിലാണ് വിപണിയിലുള്ളത്.