AI Generated Image
BUSINESS

ജീവനക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന; പത്ത് മിനുട്ട് ഡെലിവറി വേണ്ടെന്ന് കേന്ദ്രം

ജീവനക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്നതാണെന്നാണ് പൊതുവിലുള്ള വിമര്‍ശനം

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: പത്ത് മിനിട്ട് ഡെലവറി വേണ്ടെന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ബ്ലിങ്കിറ്റ്, സൊമാറ്റോ, സെപ്‌റ്റോ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡ്യവയാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. ഡെലിവെറി പാര്‍ട്ടനര്‍മാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും മന്ത്രാലയം പ്ലാറ്റ്‌ഫോമുകളോട് അറിയിച്ചു.

"10 മിനിറ്റിനുള്ളില്‍ 10,000-ത്തിലധികം ഉല്‍പ്പന്നങ്ങള്‍ ഡെലിവറി ചെയ്യുന്നു" എന്നതില്‍ നിന്ന് "30,000-ത്തിലധികം ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ എത്തിച്ചു" എന്ന് ബ്ലിങ്കിറ്റ് അടുത്തിടെ ടാഗ് ലൈന്‍ പരിഷ്‌കരിച്ചിരുന്നു.

പത്ത് മിനിട്ടുനുള്ളില്‍ ഡെലിവറി എന്ന വാഗ്ദാനം ഏറെ നാളായി ചര്‍ച്ചാ വിഷയമാണ്. ജീവനക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്നതാണെന്നാണ് പൊതുവിലുള്ള വിമര്‍ശനം.

ഡിസംബര്‍ 25 ന്, മെച്ചപ്പെട്ട വേതനവും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഗിഗ് വര്‍ക്കര്‍മാരുടെ യൂണിയനുകള്‍ പ്രതിഷേധം നടത്തിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡിസംബര്‍ 31 ന് രാജ്യവ്യാപകമായി പണിമുടക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.

ഏകപക്ഷീയമായ സമയാധിഷ്ഠിത ഡെലിവറി ലക്ഷ്യങ്ങള്‍ ഉപേക്ഷിക്കുക എന്നതും തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് സ്വിഗ്ഗിയും സൊമാറ്റോയും ഡെലിവറിക്കുള്ള ഇന്‍സെന്റീവുകള്‍ വര്‍ധിപ്പിച്ചു.

SCROLL FOR NEXT