'തുടരും' സിനിമയിൽ മോഹൻലാൽ, ഭാരതിരാജ  
ENTERTAINMENT

ഭാരതിരാജ സാറിനൊപ്പം സ്‌ക്രീൻ പങ്കിടാൻ കഴിഞ്ഞത് വലിയ ബഹുമതി, എന്നും പ്രചോദനമായി തുടരും: മോഹൻലാൽ

ഓരോ ഫ്രെയിമിലും ആത്മാവ് കണ്ടെത്തിയ സംവിധായകനാണ് ഭാരതിരാജയെന്ന് മോഹൻലാൽ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. 'തുടരും' എന്ന ചിത്രത്തിൽ ഭാരതിരാജയ്‌ക്കൊപ്പം സ്‌ക്രീൻ പങ്കിടാൻ കഴിഞ്ഞത് താൻ എന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന വലിയ ബഹുമതിയാണെന്ന് മോഹൻലാൽ അനുശോചന സന്ദേശത്തിൽ കുറിച്ചു.

"മണ്ണിൽ കവിതയും, നിശബ്ദതയിൽ സത്യവും, ഓരോ ഫ്രെയിമിലും ആത്മാവും കണ്ടെത്തിയ സംവിധായകൻ. 'തുടരും' എന്ന ചിത്രത്തിൽ ഭാരതിരാജ സാറിനൊപ്പം സ്‌ക്രീൻ പങ്കിടാൻ കഴിഞ്ഞത് ഞാൻ എന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒരു വലിയ ബഹുമതിയാണ്.

സാറിന് നിത്യശാന്തി നേരുന്നു. അങ്ങയുടെ പൈതൃകം വരുംതലമുറകൾക്ക് എന്നും പ്രചോദനമായി തുടരും; അങ്ങയുടെ വിയോഗം എന്നും ഒരു വലിയ കുറവായി അവശേഷിക്കും," സമൂഹമാധ്യമത്തിൽ മോഹൻലാൽ കുറിച്ചു.

സംവിധാനത്തിന് പുറമെ മികച്ച അഭിനേതാവായും തിളങ്ങിയ ഭാരതിരാജ അവസാനമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത് മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ 'തുടരും' എന്ന സിനിമയിലാണ്. ഒരു പഴയകാല സ്റ്റണ്ട് മാസ്റ്റർ കഥാപാത്രമാണ് അദ്ദേഹം അവതരിപ്പിച്ചത്.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു ഭാരതിരാജയുടെ അന്ത്യം. മകൻ മനോജിന്റെ അകാല വിയോഗത്തിന് പിന്നാലെ ഭാരതിരാജയുടെ ആരോഗ്യംമോശമായിരുന്നു. 16 വയതിനിലെ, കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ, കിഴക്കു ചീമയിലെ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങൾ. 2020-ൽ പുറത്തിറങ്ങിയ 'മീണ്ടും ഒരു മര്യാദൈ' ആണ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. ആമസോൺ പ്രൈം വീഡിയോ ആന്തോളജി വെബ് സീരീസായ 'മോഡേൺ ലവ് ചെന്നൈ'യിൽ 'പറവൈ കൂട്ടിൽ വാഴും മാൻകൾ' എന്ന സെഗ്‌മെന്റ് സംവിധാനം ചെയ്തത് ഭാരതിരാജയാണ്.

SCROLL FOR NEXT