ന്യൂഡൽഹി: ഓസ്കാറിന് സമാനമായി ദേശീയ പുരസ്കാരങ്ങളിലും ലോബിയിങ് നടക്കുന്നുണ്ടെന്നും അവാർഡുകൾക്ക് പിന്നിൽ ധാരാളം നെറ്റ്‌വർക്കിങ് ഉൾപ്പെട്ടിട്ടുണ്ടെന്നും നടൻ പരേഷ് റാവൽ. ലോബിയിങ് ശ്രമങ്ങളുടെ ഭാഗമായി വലിയ പാർട്ടികൾ നടക്കാറുണ്ടെന്നും നടൻ പറഞ്ഞു. 1993ല്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടിയ വ്യക്തിയാണ് പരേഷ് റാവൽ.
പ്രശസ്ത യൂട്യൂബർ രാജ് ഷമാനിയുടെ പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അവാർഡ് നിർണയത്തിലെ ഇടപെടലുകളെപ്പറ്റി നടൻ സംസാരിച്ചത്. സംഭാഷണത്തിനിടെ, ദേശീയ അവാർഡുകളിലും ഓസ്‌കാറുകളിലും നടക്കുന്ന ലോബിയിങ് രീതികളെക്കുറിച്ച് പരേഷ് വിശദീകരിച്ചു. സംവിധായകരിൽ നിന്നും എഴുത്തുകാരിൽ നിന്നുമുള്ള അഭിനന്ദനമാണ് ഏതൊരു ട്രോഫിയേക്കാളും താൻ വിലമതിക്കുന്നതെന്നും നടന്‍ ഊന്നിപ്പറഞ്ഞു.
"എനിക്ക് അവാർഡുകളെപ്പറ്റി കൂടുതൽ ഒന്നും അറിയില്ല. ദേശീയ പുരസ്കാരങ്ങളിൽ ചെറിയ തോതിൽ ലോബിയിങ് നടക്കാറുണ്ട്. പക്ഷേ മറ്റ് അവാർഡുകളുടെ അത്രും ഇല്ല," പരേഷ് റാവൽ പറഞ്ഞു. ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല ലോബിയിങ് എന്നും ഓസ്കാർ അവാർഡിൽ ഉള്‍പ്പെടെ ഇത്തരം പ്രവണത നിലനിൽക്കുന്നു എന്നും നടൻ കൂട്ടിച്ചേർത്തു.
അയുഷ്മാൻ ഖുറാന-രശ്മിക മന്ദാന എന്നിവർ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച 'ഥാമ' ആണ് അവസാനമായി റിലീസ് ആയ പരേഷ് റാവലിന്റെ സിനിമ. ആദിത്യ സർപോത്ദാർ സംവിധാനം ചെയ്ത ചിത്രം മാഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജയനും സംവിധായകൻ അമർ കൗശിക്കും ചേർന്നാണ് നിർമിച്ചത്. ഇതിനോടകം വിവാദമായി മാറിയ 'ദ താജ് സ്റ്റോറി'ക്ക് പുറമേ ഹേരാ ഫേരി 3, ഭൂത് ബംഗ്ല, വെൽക്കം ടു ദി ജംഗിൾ എന്നിവയാണ് ഇനി റിലീസ് ആകാനുള്ള നടന്റെ ചിത്രങ്ങൾ.