കൗമാരപ്രായത്തിൽ നേരിട്ട വേദനിപ്പിക്കുന്ന അനുഭവത്തെക്കുറിച്ച് മനസുതുറന്ന് ബോളിവുഡ് നടി ജാൻവി കപൂർ. 15ാം വയസിൽ ഒരു അശ്ലീല വെബ്‌സൈറ്റിൽ തന്റെ മോർഫ് ചെയ്ത ചിത്രം കണ്ടതിനെക്കുറിച്ചാണ് താരം സംസാരിച്ചത്. രാജ് ഷമാനിയുടെ പോഡ്കാസ്റ്റിലായിരുന്നു ജാൻവിയുടെ വെളിപ്പെടുത്തൽ.
"അത് ഡീപ്പ് ഫേക്ക് ആണോ എന്ന് എനിക്കറിയില്ല, അതുപോലെ എന്തോ ആയിരുന്നു. എന്റെ ഒരു ചിത്രം ഞാൻ ഒരു അശ്ലീല സൈറ്റിൽ കണ്ടു. സ്കൂളിൽ ഞങ്ങൾക്ക് ഐടി ക്ലാസ് ഉണ്ടായിരുന്നു. ക്ലാസിലെ ആൺകുട്ടികൾ രസത്തിനായി ഇത്തരം സൈറ്റുകളിൽ കയറാറുണ്ടായിരുന്നു. എന്റെ ചിത്രവും അത്തരം ഒരു സൈറ്റിൽ ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോഴാണ് അത്. അത് വിചിത്രമായ അനുഭവമായിരുന്നു," എന്നാണ് ജാൻവി പറഞ്ഞത്.
നിലവിൽ എഐ ഉപയോഗിച്ച് നിർമിക്കുന്ന 'ഡീപ് ഫേക്ക്' ചിത്രങ്ങൾ തന്നെ വളരെയധികം അസ്വസ്ഥയാക്കുന്നുണ്ടെന്ന് ജാൻവി കപൂർ പറഞ്ഞു. ഒരിക്കലും ധരിച്ചിട്ടില്ലാത്ത വസ്ത്രങ്ങളിലും, പോസിലുമുള്ള തന്റെ ചിത്രങ്ങൾ ഔദ്യോഗിക വാർത്താ പേജുകൾ പോലും പങ്കുവയ്ക്കാറുണ്ടെന്ന് താരം ചൂണ്ടിക്കാട്ടി.
"അവ ഞാൻ തന്നെ പുറത്തുവിട്ടതാണെന്ന രീതിയിലാണ് പ്രചരിക്കുന്നത്. അത് മറ്റുള്ളവരുടെ ഇടയിൽ എന്നെക്കുറിച്ച് ഒരു പ്രത്യേക ധാരണയുണ്ടാക്കാൻ കാരണമാകുന്നുണ്ട്. നാളെ ഞാൻ ഒരു സംവിധായകനോട് എനിക്ക് ഇന്ന വസ്ത്രം ധരിക്കാൻ പറ്റില്ല, അല്ലെങ്കിൽ കംഫർട്ടബിൾ അല്ല എന്ന് പറഞ്ഞാൽ, അവർക്ക് ഈ ചിത്രങ്ങൾ കാണിച്ചിട്ട് , ‘പക്ഷേ നിങ്ങൾ ഇത് മുൻപ് ചെയ്തിട്ടുണ്ടല്ലോ’ എന്ന് ചോദിക്കാം. അവർ അത് നേരിട്ട് പറഞ്ഞില്ലെങ്കിൽ പോലും അങ്ങനെയൊന്ന് നമ്മൾ ചിന്തിക്കാൻ ഇത് കാരണമാകും," നടി പറയുന്നു.
സോഷ്യൽ മീഡിയയിലെ ഇത്തരം പ്രവണതകളിൽ ധാർമികത എന്നൊന്നില്ലെന്ന് നടി പറഞ്ഞു. ഇതിനെയൊക്കെ പ്രശസ്തിക്കായി നൽകേണ്ടി വരുന്ന വിലയായി കാണാൻ താൻ നിർബന്ധിതയാകുകയാണ്. എങ്കിലും ഇതിനോട് മാനസികമായി പൊരുത്തപ്പെടാൻ തനിക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.