അൻസിബ ഹസൻ 
ENTERTAINMENT

ടിനി ടോം സാമൂഹിക വിപത്താണ്, പരാതിയുമായി മുന്നോട്ടുപോകും: അൻസിബ ഹസൻ

ലക്ഷ്മി പ്രിയ നൽകിയത് വ്യാജ പരാതിയാണെന്നും അൻസിബ ഹസൻ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നടൻ ടിനി ടോം വ്യക്തിഹത്യ നടത്തിയെന്ന പരാതിയുമായി മുന്നോട്ടുപോകും എന്ന് നടി അൻസിബ ഹസൻ. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് അധിക്ഷേപിച്ചുവെന്ന പരാതിയിൽ മൊഴി നൽകാനെത്തിയപ്പോഴായിരുന്നു പ്രതികരണം. നടി ലക്ഷ്മി പ്രിയയുടെ പരാതിയിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തിയപ്പോൾ അവഹേളിച്ചുവെന്നാണ് അൻസിബയുടെ പരാതി. തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് മൊഴി നൽകുന്നത്.

"അദ്ദേഹം (ടിനി ടോം) എന്നോട് മാത്രമല്ല ദ്രോഹം ചെയ്തത്. ഒരു സമൂഹത്തോടാണ്. കേരളം പോലെ സെക്യുലറായ ഒരു സംസ്ഥാനത്തുള്ളവരോടാണ് ഇത് ചെയ്തത്. ഒരാളോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ ഒന്നും കിട്ടാതിരിക്കുമ്പോൾ, പേര് അൻസിബ എന്നാണ് അത് ഉപയോഗിച്ചേക്കാം എന്നത് തെറ്റായ സന്ദേശമാണ് കൊടുക്കുന്നത്. മലയാളികൾ എല്ലാവർക്കും കാര്യം മനസിലായിട്ടുണ്ട്. അദ്ദേഹം ചെയ്തത് ന്യായീകരിക്കാൻ പറ്റില്ല. അതിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചേ പറ്റുള്ളൂ. പരാതിയുമായി മുന്നോട്ടുപോകും...

മുൻപും അമ്മയിൽ പരാതികൾ സമർപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ സമ്മർദം കാരണമാണ് കേൾക്കാം എന്നവർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതേ കമ്മിറ്റി കേൾക്കാമെന്നാണ് പറയുന്നത്. അത് പരിഹസിക്കുന്നതിന് തുല്യമല്ലേ. എനിക്ക് നീതി തരാത്ത കമ്മിറ്റി എന്ത് കേൾക്കാനാണ്. ഞാൻ എന്ത് പറയാനാണ്. കുറ്റാരോപിതർ ഇരുന്ന് നീതി തരാമെന്ന് പറയുന്നത് ആദ്യമാണ്. ആളുകൾ വേറെയും ഉണ്ടല്ലോ അമ്മയിൽ... സാമൂഹിക വിപത്താണ് ടിനി ചേട്ടൻ എന്ന് എനിക്കറിയാം. പരാതിയുമായി മുന്നോട്ടുപോകും," അൻസിബ പറഞ്ഞു. തനിക്കെതിരായി ലക്ഷ്മി പ്രിയ നൽകിയ പരാതി വ്യാജമാണെന്നും നടി കൂട്ടിച്ചേർത്തു.

താരസംഘടന 'അമ്മ' എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് ടിനി ടോമിനെതിരെ ആരോപണങ്ങളുമായി അൻസിബ രംഗത്തെത്തിയത്. ടിനി ടോം തന്നെ മതതീവ്രവാദിയായി ചിത്രീകരിച്ചുവെന്നും അവിഹിതക്കഥകൾ പ്രചരിപ്പിച്ചുവെന്നുമായിരുന്നു അൻസിബയുടെ ആരോപണം. എന്നാൽ, ടിനി ഈ ആരോപണങ്ങൾ നിഷേധിച്ചു. 'അമ്മ'യിൽ സജീവമായി പ്രവർത്തിക്കുന്ന തന്റെ വളർച്ചയെ ഭയന്ന് ഗൂഢാലോചന നടക്കുന്നുവെന്നായിരുന്നു ഈ വിഷയത്തിൽ നടന്റെ വിശദീകരണം.

അതേസമയം, 'അമ്മ'യിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് നാലുപേർക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ കമ്മിറ്റിക്ക് മുൻപാകെ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.

എന്നാൽ, 'അമ്മ' നേതൃത്വത്തിന് മുന്നിലേക്ക് ഇല്ലെന്ന നിലപാടിലാണ് അൻസിബ. തന്റെ പരാതികൾ കേൾക്കണമെങ്കിൽ നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നാണ് നടിയുടെ നിലപാട്. രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവതി എന്നിവർ സമിതിയിൽ ഉണ്ടാകണം, സമിതിക്ക് മുന്നിൽ താൻ പറയുന്ന കാര്യങ്ങളുടെ വീഡിയോ റെക്കോർഡിങ് ഉറപ്പാക്കണം എന്നീ ആവശ്യങ്ങളും അൻസിബ ഹസൻ മുന്നോട്ടുവച്ചിട്ടുണ്ട്.

SCROLL FOR NEXT