ന്യൂ ഡൽഹി: നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'യുടെ സംഗീത ജോലികളിൽ പൂർണമായി മുഴുകുന്നതിനായി 40 ദിവസത്തേക്ക് ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കാൻ (ഡിജിറ്റൽ ഡിറ്റോക്സ്) തീരുമാനിച്ചതായി എ.ആർ. റഹ്മാൻ. ചെന്നൈയിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് ഈ തീരുമാനം റഹ്‍മാൻ ആരാധകരെ അറിയിച്ചത്.
മാർച്ചിലാണ് 'രാമായണ'ത്തിന്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങ്. ഈ ചടങ്ങിലാകും സിനിമയിലെ അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും ഔദ്യോഗികമായി പരിചയപ്പെടുത്തുക. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ സംഗീത ജോലികൾ പൂർത്തിയാക്കുക എന്നതാണ് റഹ്മാന്റെ ലക്ഷ്യം.
ഓസ്കാർ ജേതാവായ വിഖ്യാത ഹോളിവുഡ് സംഗീതജ്ഞൻ ഹാൻസ് സിമ്മറുമായി ചേർന്നാണ് റഹ്മാൻ 'രാമായണ'യുടെ സംഗീതം ഒരുക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ലോകപ്രശസ്തമായ ഈ ഇതിഹാസകാവ്യത്തിന് സംഗീതം നൽകുന്നത് തങ്ങൾ രണ്ടുപേർക്കും വലിയ ഉത്തരവാദിത്തമാണെന്നാണ് റഹ്‌മാൻ പറയുന്നത്. 'രാമായണ'ത്തെക്കുറിച്ചും ഹിന്ദി ഭാഷയെക്കുറിച്ചും ആഴത്തിലുള്ള അറിവുള്ള ഡോ. കുമാർ വിശ്വാസുമായി ചേർന്നാണ് റഹ്മാൻ ചിത്രത്തിലെ ഗാനങ്ങളുടെ വരികൾ തയ്യാറാക്കുന്നത്. ഇന്ത്യൻ സംസ്കാരത്തിന്റെ തനിമ നിലനിർത്തിക്കൊണ്ട് തന്നെ ആഗോള നിലവാരത്തിലുള്ള ഒരു സംഗീതാനുഭവം ഒരുക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നാണ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ റഹ്‌മാൻ പറഞ്ഞത്.
രൺബീർ കപൂർ, സായ് പല്ലവി, യാഷ്, സണ്ണി ഡിയോൾ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രണ്ട് ഭാഗങ്ങളിലായാണ് ഈ ഇതിഹാസ ചിത്രം നിതേഷ് തിവാരി ഒരുക്കുന്നത്. നമിത് മൽഹോത്രയാണ് നിർമാണം. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമ 2026-27 ദീപാവലി റിലീസ് ആയി എത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.