വിക്രം ഭട്ടും ഭാര്യ ശ്വേതാംബരി സോണിയും Source: X
ENTERTAINMENT

44 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ബോളിവുഡ് സംവിധായകൻ വിക്രം ഭട്ടിന്റെ ഭാര്യക്ക് ഇടക്കാല ജാമ്യം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചാണ് ശ്വേതാംബരി ഭട്ടിന് ഇടക്കാല ജാമ്യം അനുവദിച്ചത്

Author : ന്യൂസ് ഡെസ്ക്

ന്യൂ ഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രശസ്ത ബോളിവുഡ് സംവിധായകൻ വിക്രം ഭട്ടിന്റെ ഭാര്യ ശ്വേതാംബരി ഭട്ടിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ കേസുമായി ബന്ധപ്പെട്ട് വിക്രമും ഭാര്യയും ഉദയ്‌പുർ സെൻട്രൽ ജയിലിൽ തടവിലാണ്.

കഴിഞ്ഞ ഡിസംബറിലാണ് 44 കോടി രൂപയുടെ തട്ടിപ്പ് കേസിൽ വിക്രം ഭട്ടും ഭാര്യയും തടവിലായത്. ജാമ്യത്തിനായി രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായിരുന്നില്ല വിധി. ഈ വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ശ്വേതാംബരി ഭട്ടിന് ഇടക്കാല ജാമ്യം അനുവദിച്ചത്.

രാജസ്ഥാനിലെ ഉദയ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡോ. അജയ് മുർദിയ എന്ന വ്യവസായി നൽകിയ പരാതിയെത്തുടർന്ന് രാജസ്ഥാൻ പൊലീസാണ് ശ്വേതംബരിയെയും വിക്രം ഭട്ടിനെയും അറസ്റ്റ് ചെയ്തത്. ഇവർ തന്റെ പരേതയായ ഭാര്യയുടെ ബയോപ്പിക് നിർമിക്കാനായി 30 കോടിയിലധികം രൂപ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചുവെന്നും, ഉയർന്ന ലാഭം വാഗ്ദാനം ചെയ്തെങ്കിലും അത് ലഭിച്ചില്ലെന്നുമാണ് മുർദിയയുടെ പരാതി.

എന്നാൽ, സിനിമ പരാജയപ്പെട്ടുവെന്നും അതിന് സംവിധായകനേയും ഭാര്യയേയും തടവിലാക്കാൻ പറ്റില്ലെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചു. രാജസ്ഥാൻ പൊലീസ് മുംബൈയിലെ വസതിയിൽ എത്തിയാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്നും റോഹ്തഗി കോടതിയെ അറിയിച്ചു. കേസ് അടുത്ത ബുധനാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

SCROLL FOR NEXT